A view of the aftermath of Israeli strike on Iran s State TV broadcaster building, which was targeted, in Tehran, Iran, June 19, 2025. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY

ഇറാനില്‍ നിന്നുള്ള അതീവ രഹസ്യ വിവരങ്ങള്‍ വരെ ഇസ്രയേലിന് കൈമാറിയെന്ന കുറ്റത്തിന് പിടികൂടിയ ബഹ്മന്‍ ചൗബിയെന്നയാളെ ഇറാന്‍ ഭരണകൂടം പരസ്യമായി തൂക്കിലേക്കി. രാജ്യത്തെ നിര്‍ണായക വിവരങ്ങള്‍ മൊസാദിന് ബഹ്മനുള്‍പ്പടെയുള്ളവര്‍ കൈമാറിയെന്നും ജൂണിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് വഴിതെളിച്ചത് ഇതാണെന്നും ഇറാന്‍ ആരോപിക്കുന്നു. 

മൊസാദിലെ ഉന്നതരുമായി ഒന്നിലേറെത്തവണ ബഹ്മന്‍ കൂടിക്കാഴ്ച നടത്തിയെന്നും അതീവ സുരക്ഷാപ്രാധാന്യമുള്ള ടെലി കമ്യൂണിക്കേഷന്‍ പദ്ധതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്നും ഇറാന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക മുഖപത്രമായ മിസാന്‍ പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലുള്‍പ്പടെ ബഹ്മന്‍റെ ഇടപെടലുകളുണ്ടായെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വധശിക്ഷയ്ക്കെതിരെ ബഹ്മന്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും ഇറാന്‍ സുപ്രീം കോടതി ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്. 

ഇസ്രയേലിന് നിര്‍ണായക വിവരം ചോര്‍ത്തിയെന്നാരോപിച്ച് ഈ മാസം തൂക്കിലേറ്റപ്പെടുന്ന രണ്ടാമത്തെയാളാണ് ബഹ്മന്‍. സെപ്റ്റംബര്‍ 17ന് ബാബക് ഷഹ്ബാസിയെന്നയാളെയാണ് ഇറാന്‍ തൂക്കിലേറ്റിയത്. ഷഹ്ബാസിയെ ചെയ്യാത്ത കുറ്റത്തിനാണ് തൂക്കിലേറ്റിയതെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ സര്‍വശക്തനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ഷഹ്ബാസി ചെയ്തതെന്നും ഭൂമിയിലെ അഴിമതിക്കറയാണെന്നുമായിരുന്നു  ഇറാന്‍ ഭരണകൂടത്തിന്‍റെ വാദം. 

ഇറാന്‍റെ ആണവ ശാസ്ത്രജ്ഞരെയും ആണവനിലയങ്ങളെയും കുറിച്ചുള്ള വിവരം ചോര്‍ത്തിയെന്ന പോരില്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍റെ അനുബന്ധ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റൂസ്ബ് വഡീയെ ഓഗസ്റ്റിലും ഇറാന്‍ തൂക്കിലേറ്റി. ജൂണിലെ ഇസ്രയേല്‍ ആക്രമണത്തിന് കാരണക്കാരെന്ന് കരുതുന്ന 10 പേരെക്കൂടി ഇറാന്‍ വൈകാതെ തൂക്കിലേറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

Iran execution: A man named Bahman Choubi has been publicly executed in Iran for allegedly leaking sensitive information to Israel. He was accused of providing critical details to Mossad, potentially leading to an Israeli attack in June.