A satellite view shows an overview of Fordow underground complex, before the U.S. struck the underground nuclear facility, near Qom, Iran June 20, 2025. MAXAR TECHNOLOGIES/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT. DO NOT OBSCURE LOGO.
യുഎസ് നടത്തിയ ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാട് സംഭവിച്ചതായി സമ്മതിച്ച് ഇറാന്‍. ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും യുഎസ് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇറാന്‍റെ ആവശ്യം. ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തിന്‍റെ പന്ത്രണ്ടാം നാളിലാണ് യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഇറാന്‍റെ ഫോര്‍ഡോ, നാതന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തത്.
ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണം കാര്യമായ നാശനഷ്ടമുണ്ടാക്കിയെന്നാണ് ഇറാൻ വിദേശകാര്യ വക്താവ് എസ്മയിൽ ബാഗേയ് പറഞ്ഞത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് യുഎസിനോട് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഇറാന്‍റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ ലെബനീസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ യുഎന്നിൽ പരാതി നൽകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.
അതേസമയം, ഇസ്രയേലുമായി രേഖാമൂലമുള്ള കരാറുകളൊന്നുമില്ലെന്നും ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചതോടെ സംഘര്‍ഷത്തിന് അവസാനമായെന്നും ഖത്തീബ്‌സാദെ പറഞ്ഞു.
അതേസമയം, യുഎസിന്‍റെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നടത്തിയ ആക്രമണങ്ങള്‍ ആണവ പദ്ധതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഇറാനിലെ ഫൊര്‍ദോ, നാതന്‍സ്, ഇസ്ഫാന്‍ ആണവ നിലയങ്ങള്‍ക്ക് നേരെ നടത്തിയ യുഎസ് ആക്രമണങ്ങളില്‍ കാര്യമായ കേടുപാടുകള്‍ കേന്ദ്രങ്ങള്‍ക്ക് സംഭവിച്ചു. എന്നാല്‍ ആണവകേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം ആക്രമണത്തിന് മുന്‍പ് തന്നെ ഇറാന്‍ കേന്ദ്രങ്ങളില്‍ നിന്നും മാറ്റിയിരുന്നു. അണുവായുധങ്ങള്‍ക്ക് ഉതകുന്നരീതിയില്‍ യുറേനിയം സംപുഷ്ടീകരിക്കുന്നതിനുള്ള സെൻട്രിഫ്യൂജുകൾ കേടുകൂടാതെ ഇപ്പോഴും ഇറാന്‍റെ കൈവശമുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫൊര്‍ദോയിലെ ആണവ കേന്ദ്രത്തിന് നേര്‍ക്ക് 30000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് വ്യോമസേനയുടെ ബി-2 സ്റ്റീല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത്. ഈ ആക്രമണത്തില്‍ കേന്ദ്രത്തിന്‍റെ കവാടങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ് തകര്‍ക്കാനായത്. യു.എസിന്‍റെ ആക്രമണവും ഇറാന്‍റെ ശേഷിയും ആണവായുധ നിര്‍മാണത്തില്‍ നിന്നും ഇവരെ തടയാന്‍ സാധിക്കില്ലെന്നും വിലയിരുത്തലുണ്ട്.