Image: X, @bla
25 പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യുടെ അവകാശവാദം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി സിനിമാസ്റ്റൈലിലുള്ളൊരു വിഡിയോയും ബിഎല്‍എ പുറത്തുവിട്ടു.
Also Read: ലോകഭൂപടം മാറ്റിവരയ്ക്കാന്‍ ഐക്യരാഷ്ട്രസഭ, ആഫ്രിക്കയ്ക്ക് യഥാര്‍ത്ഥ വലുപ്പം; സാധ്യമല്ലെന്ന് അമേരിക്ക
എന്നാല്‍ ഇതിനു പിന്നാലെ സൈന്യം നടത്തിയ വ്യാപക തിരച്ചിലിലും ആക്രമണത്തിലും 48 വിമതര്‍ കൊല്ലപ്പെട്ടതായും സൂചനകളുണ്ട്. രണ്ടു സ്ഥലങ്ങളിലായി നടത്തിയ ആക്രമണത്തിലാണ് 25 പാക് സൈനികരെ കൊലപ്പെടുത്തിയതെന്ന് ബിഎല്‍എ അവകാശപ്പെടുന്നു.
ബിഎൽഎയുടെ ഭീകരവിഭാഗമായ ‘ഫത്തേ സ്ക്വാഡ്’ സിയാറത്ത് ക്രോസിൽ വെച്ചാണ് പാക് സൈനികവ്യൂഹത്തെ ആക്രമിച്ചത്. ഈ മിന്നലാക്രമണത്തിൽ 18 പാക് സൈനികർ കൊല്ലപ്പെട്ടു. വാഹനം പൂർണമായി തകർത്ത സംഘം സൈനികരുടെ ആയുധങ്ങളും കവർന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം തന്നെ സുറാബ് മേഖലയിലാണ് മറ്റൊരു ആക്രമണം നടത്തിയത്.
സുറാബിലെ ഹാജികയിൽ ബിഎൽഎയുടെ ‘സ്‌പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ്’ നടത്തിയ റിമോട്ട് കൺട്രോൾ വാഹന സ്ഫോടനത്തിലാണ് മറ്റ് ഏഴുപേരുടെ മരണം ഉറപ്പാക്കിയതെന്നും ബിഎല്‍എ പറയുന്നു. ഇതിനു പിന്നാലെ ബിഎൽഎയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ‘ഹക്കൽ’ ഒരു സിനിമാസ്റ്റൈലിലുള്ള വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വിഡിയോയിൽ സൈനിക വാഹനങ്ങൾ കത്തിനശിക്കുന്നതും, ആയുധങ്ങൾ പിടിച്ചെടുക്കുന്നതും വ്യക്തമാണ്. എന്നാല്‍ ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ മസ്തുങ്, സിബി, ക്വറ്റ, കലാത് തുടങ്ങിയ മേഖലകളിൽ പാക് സൈന്യം നടത്തിയ റെയ്ഡുകളിൽ ബിഎൽഎ, ടിടിപി (തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ) സംഘടനകളിൽപ്പെട്ട 48 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാനും അവകാശപ്പെടുന്നു.
വർഷങ്ങളായി സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനുമായി പോരാടുന്ന ബലൂചിസ്ഥാൻ മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അക്രമസംഭവങ്ങൾ വര്‍ധിച്ചു വരികയാണ്. ഈ ആക്രമണവുമായി ബന്ധപ്പെട്ട് പാക് സൈനിക മേധാവി അസിം മുനീറിനെതിരേയും കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അസിം മുനീറിന്റെ കഴിവില്ലായ്മയാണ് ഈ ആക്രമണങ്ങളിലൂടെ പ്രകടമാകുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.