ഗാസയില്‍ ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ സായുധ സംഘങ്ങളെ പൂർണമായി നിരായുധരാക്കുന്നതിനുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള 'ട്രംപ് 20-ഇന പദ്ധതി' നടപ്പാക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. പദ്ധതി അംഗീകരിക്കുന്നതായി ഹമാസ് വക്താവ് പറഞ്ഞു. എന്നാസ്‍ ഇസ്രേയല്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ച് ഒൻപതു മാസത്തിനു ശേഷമാണ് വ്യാഴാഴ്ച വൈറ്റ് ഹൗസിന്‍റെ പ്രഖ്യാപനം വരുന്നത്. പലസ്തീൻ സായുധ സംഘങ്ങളെ പൂർണമായി നിരായുധരാക്കുന്നതിനുള്ള കരാര്‍ ഘട്ടം ഘട്ടമായാണ് കരാർ നടപ്പാക്കുക. നിരായുധീകരണം പുരോഗമിക്കുന്ന മുറയ്ക്ക് ഇസ്രയേലി സൈന്യം പിൻവാങ്ങും. ഒരു രാജ്യാന്തര സുരക്ഷാ സേന പുതിയ പലസ്തീൻ പൊലീസ് സേനയുമായി ചേർന്ന് ഗസ്സയുടെ സുരക്ഷ ഉറപ്പാക്കും. മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. പലസ്തീൻ ജനതയെ സഹായിക്കുന്നതിന് സമാധാന ബോർഡുമായി ചേർന്നു പ്രവർത്തിക്കുന്ന ഒരു പുതിയ പലസ്തീൻ സർക്കാരിന്‍റെ ഭരണത്തിൻ കീഴിലേക്ക് ഗസ്സയെ എത്തിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഈ കരാറെന്നും ഒപ്പം ഇസ്രയേലിന് അർഹമായ സുരക്ഷ ലഭിക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഗാസയിലെ തങ്ങളുടെ സർക്കാർ പിരിച്ചുവിട്ടതായും ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ഒരു സാങ്കേതിക സമിതിക്ക് അധികാരം കൈമാറാൻ തയാറെടുക്കുകയാണെന്നും ഹമാസ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.