സമാധാന ശ്രമങ്ങള്‍ക്കിടെയിലും ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കിടെയിലും ഇറാനും യുഎസും ആക്രമണ പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തിനു പിന്നില്‍ ഇസ്രയേലിന്റെ കൈകളാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വീണ്ടുമൊരു ആക്രമണത്തിന് യുഎസിനെ പ്രേരിപ്പിച്ചത് ഇസ്രയേല്‍ പെന്റഗണുമായി പങ്കുവച്ച ഇന്റലിജന്‍സ് രേഖകളെന്ന് സൂചന. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വകവരുത്താന്‍ ടെഹ്റാന്‍ പദ്ധതിയിടുന്നു എന്നതായിരുന്നു ഇസ്രയേല്‍ യുഎസിനു കൈമാറിയ പുതിയ ഇന്റലിജന്‍സ് വിവരം.
ഖമനയിയുടെ സംസ്കാരത്തിനു മുന്‍പ് തന്നെ ചില സൂചനകള്‍ ലഭിച്ചിരുന്നതായും ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയെ ഇത് ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആഴ്ച ആദ്യത്തില്‍ തന്നെ ഇറാന്റെ പദ്ധതികളെക്കുറിച്ച് വിവരം ലഭിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ഈ സംശയത്തെ സാധൂകരിക്കുംവിധത്തിലുള്ള തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. ഇതിനിടെയിലാണ് ട്രംപിനെ ഇല്ലാതാക്കാനുള്ള ഇറാന്റെ ആസൂത്രണത്തെക്കുറിച്ച് ഇസ്രേയേല്‍ വീണ്ടും വിവരം പങ്കുവച്ചത്.
എങ്കിലും ഇറാനില്‍ സൈനിക നടപടി തുടരണോ വെടിനിര്‍ത്തല്‍ പദ്ധതി തുടരണോ എന്ന് ട്രംപ് ആലോചിക്കുന്നതിനിടെയിലാണ് പുതിയ ഇന്റലിജന്‍സ് വിവരങ്ങള്‍ ഇസ്രയേല്‍ പങ്കുവയ്ക്കുന്നത്. ഇത് അമേരിക്കയുടെ തീരുമാനങ്ങളെ സ്വാധീനിക്കാനുളള ഒരു ശ്രമം മാത്രമാകാനും സാധ്യതയുണ്ടെന്ന് ചില യുഎസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നുണ്ട്. ഇസ്രയേല്‍ മുന്നറിയിപ്പിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്വയം പരിശോധിക്കാന്‍ അമേരിക്ക തുനിഞ്ഞിട്ടില്ലെന്നും സിഎന്‍എന്‍ പറയുന്നു.
ഇസ്രായേല്‍ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വ്യക്തമല്ല, എന്നാൽ അമേരിക്ക അത് സ്വയം പരിശോധിച്ചിട്ടില്ലെന്നും ഇസ്രായേലി മുന്നറിയിപ്പിന് മുമ്പ് അത് ട്രാക്ക് ചെയ്തിട്ടില്ലെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇറാന്‍റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഉന്നത ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ ട്രംപാണെന്നും പകരം ചോദിച്ചിരിക്കുമെന്നും അന്നുമുതല്‍ തന്നെ ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
യുഎസ്-ഇസ്രായേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖമനയിയുടേയും കുടുംബാംഗങ്ങളുടെയും ശവസംസ്കാര ചടങ്ങിനിടെ ട്രംപിന്റെ മരണത്തിനായി ഇറാനിയൻ വക്താക്കള്‍ ആർപ്പുവിളിച്ചതായും ട്രംപിനെ കൊല്ലുമെന്ന് എഴുതിയ ബാനര്‍ വിലാപയാത്രയില്‍ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധം തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ വാഷിങ്ടണും ടെല്‍ അവീവും തമ്മിലുള്ള സൗഹൃദം തുടരാന്‍ തീരുമാനിച്ചതായാണ് സൂചന.