ജെപി മോർഗൻ ചേസ് ബാങ്കിലെ ഫിനാൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ ലൈംഗികമായും വംശീയമായും പീഡിപ്പിച്ചതായി പരാതി. ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതിയില്‍ ഏപ്രിൽ 27-ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസെടുത്തു. ലോർണ ഹാജ്ദിനിക്കെതിരെയാണ് യുവാവ് പരാതി നല്‍കിയത്.
പരാതിക്കാരനെ ‘ബ്രൗണ്‍ ബോയ് ഇന്ത്യന്‍’എന്ന് വിളിച്ച് നിരന്തരം അധിക്ഷേപിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്. മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും അതിക്രൂരമായ ലൈംഗിക പ്രവൃത്തികള്‍ക്ക് നിര്‍ബന്ധിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും ജൂനിയറായ സഹപ്രവര്‍ത്തകനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
2024 മുതലാണ് തനിക്കെതിരായ പീഡനം ആരംഭിച്ചതെന്ന് യുവാവ് പറയുന്നു. ഡെയിലി മെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച് യുവാവ് ബാസ്ക്കറ്റ് ബോള്‍ കളിച്ചിരുന്നതിനെക്കുറിച്ചുള്‍പ്പെടെ പരാമര്‍ശിച്ച് ലോര്‍ണ ലൈംഗികവാക്കുകള്‍ ഉപയോഗിച്ചതായും പറയുന്നു. ഒരു ദിവസം യുവാവിന്റെ ഡസ്ക്കിനടുത്തുവന്ന് ലോര്‍ണ മന:പൂര്‍വം പേന തറയിലിട്ടതായും അതെടുക്കാനെന്ന രീതിയില്‍ കുനിഞ്ഞ് തന്റെ കാലും തുടയും പിടിച്ചു തടവിയതായും യുവാവ് പറയുന്നു. ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നവരെ തനിക്ക് വലിയ ഇഷ്ടമാണെന്നും എത്രയും വേഗം തനിക്ക് വഴങ്ങണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു. താനുമായി സെക്സിലേര്‍പ്പെടാന്‍ തയാറായില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇന്ന് രാത്രി നീ എനിക്ക് വഴങ്ങിയില്ലെങ്കിൽ നിന്റെ പ്രമോഷൻ തടയുമെന്നും ലോര്‍ണ പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് െചയ്യുന്നു.
അതേസമയം ജോലിയിൽ തിരിച്ചടി നേരിടുമെന്ന ഭയത്താൽ യുവാവ് ലോര്‍ണയ്ക്ക് വഴങ്ങി. എങ്കിലും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. നിര്‍ബന്ധിത ലൈംഗിക വേഴ്ചയ്ക്കായി ‘ഡേറ്റ് റേപ് ഡ്രഗ്’ എന്നറിയപ്പെടുന്ന ‘റൂഫീസ്’ നല്‍കിയതായും ലിംഗോദ്ധാരണത്തിന് സഹായിക്കുന്ന മരുന്ന് നല്‍കിയതായും പിന്നീട് നടന്ന അന്വേഷണത്തില്‍ ലോര്‍ണ സമ്മതിച്ചു.
വീട്ടില്‍ വന്നുള്‍പ്പെടെ ഭാര്യയുടെ മുന്‍പില്‍വച്ച് യുവാവിന്റെ വസ്ത്രങ്ങള്‍ ബലമായി അഴിക്കുകയും അതിക്രൂരമായി ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഏഷ്യക്കാരിയായ ഭാര്യയെ അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. യുവാവ് കരയാന്‍ തുടങ്ങിയതായും അതിന് ശാസിച്ചതായും കോടതി രേഖകളിലുണ്ട്.
2025 മെയ് മാസത്തിൽ യുവാവ് ബാങ്കിന് പരാതി നല്‍കി. ആദ്യഘട്ടത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് പരാതി തള്ളിക്കളഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ലോര്‍ണ ഇപ്പോഴും ഇതേ ബാങ്കില്‍ തന്നെ ജോലിയില്‍ തുടരുന്നുണ്ട്. അതേസമയം പരാതിക്കാരന് ജോലി നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ബാങ്ക് അധികൃതരും സംഭവം അന്വേഷിക്കുന്നതായി സൂചനകളുണ്ട്. മാനസികമായി തകർന്നതായും തൊഴിൽപരമായ നഷ്ടങ്ങൾ സംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിരുദം നേടിയ 37കാരിയായ ലോര്‍ണ കഴിഞ്ഞ 15 വർഷമായി ജെപി മോർഗനിൽ ജോലി ചെയ്യുകയാണ്.