ഇറാന്‍ ഭരണ നേതൃത്വത്തില്‍ ഭിന്നതയെന്ന ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി, നിലപാട് ഒരുമിച്ചു പങ്കുവച്ച് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍. അതിനിടെ, ലബനനില്‍ വെടിനിര്‍ത്തല്‍ മൂന്നാഴചത്തേക്ക് നീട്ടി. കുവൈത്തില്‍ യുദ്ധസാഹചര്യത്തില്‍ അടച്ചിട്ടിരുന്ന വ്യോമപാത ഭാഗീകമായി തുറന്നു.
ഇറാനില്‍ യുദ്ധത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന തീവ്രവാദികളും അത്രമിതവാദികളൊന്നുമല്ലാത്തവരും തമ്മിലുള്ള ആഭ്യന്തരകലഹം നടക്കുന്നുവെന്നാണ് ട്രംപ് ഇന്നലെ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബഫ്, മുഖ്യ ന്യായാധിപൻ ഘൊലാം ഹൊസെയ്ൻ മൊഹ്‌സെനി എജെയി എന്നിവരാണ് ഒരേ സന്ദേശം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് അതിന് മറുപടി നല്‍കിയത്. ഇറാനില്‍ തീവ്രവാദികളെന്നോ മിതവാദികളെന്നോ ഇല്ലെന്നും എല്ലാവരും ഇറാനികളും വിപ്ലവകാരികളുമാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അചഞ്ചലമായ ഐക്യത്തോടും, പരമോന്നത നേതാവിനോടുള്ള പൂര്‍ണമായ അനുസരണത്തോടും കൂടി അക്രമിക്ക് തന്റെ പ്രവര്ത്തികളില്‍ ഖേദിക്കേണ്ടി വരുമെന്ന് ഉറപ്പുവരുത്തുമെന്നും സന്ദേശം പറയുന്നു. അതിനിടെ, ലബനനിലെ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടി. വൈറ്റ്ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം
മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേരാണ് കഴിഞ്ഞദിവസം ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, കുവൈത്തിലെ വ്യോമപാത ഭാഗീകമായെങ്കിലും തുറക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. ഘട്ടംഘട്ടമായി വ്യോമഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനുള്ള നടപടികൾ സിവിൽ ഏവിയേഷൻ വിഭാഗം വേഗത്തിലാക്കിയിട്ടുണ്ട്.