ഇറാന്‍ വെടിവച്ചിട്ട എഫ്-15ഇ യുദ്ധവിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗത്തെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പൈലറ്റ് സുരക്ഷിതനാണെന്നും ഡസണ്‍ കണക്കിന് സായുധ വിമാനങ്ങള്‍ അയച്ചാണ് കേണലിനെ രക്ഷപ്പെടുത്തിയതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
പൈലറ്റിനെ സുരക്ഷിതമായി ഇറാന് പുറത്തെത്തിച്ചുവെന്നും അമേരിക്ക അവകാശപ്പെടുന്നു. പതിറ്റാണ്ടുകളായി ശത്രുരാജ്യത്തിന്റെ മേഖലകളില്‍ അമേരിക്ക നടത്തിയ ഏറ്റവും സങ്കീര്‍ണമായ തിരച്ചിലിനൊടുവിലാണ് പൈലറ്റിനെ രക്ഷപ്പെടുത്താനായതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അല്‍ ജസീറയോട് വെളിപ്പെടുത്തുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ആയുധങ്ങള്‍ ഘടിപ്പിച്ച ഡസണ്‍ കണക്കിന് വിമാനങ്ങള്‍ അയച്ചാണ് കേണലിനെ കണ്ടെത്തിയതെന്നും ട്രംപ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൈലറ്റും ആയുധ നിയന്ത്രണ ഓഫീസറുമടങ്ങുന്ന അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടത്. ഓഫീസറെ രക്ഷപ്പെടുത്തിയെങ്കിലും പൈലറ്റിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അമേരിക്ക തന്നെ പൈലറ്റിനെ കണ്ടെത്തിയത്.
ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസണ്‍ കണക്കിന് വിമാനങ്ങളും നൂറുകണക്കിന് സ്പെഷ്യൽ ഓപ്പറേഷൻ ട്രൂപ്പുകളും അയച്ചാണ് പൈലറ്റിനെ രക്ഷപ്പെടുത്താനെത്തിയത്. ഇറാനിയൻ പ്രദേശത്ത് വെച്ചുതന്നെ നടന്ന കടുത്ത വെടിവെപ്പിനിടയിലാണ് പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഇന്നലെ രാത്രി തന്നെ പൈലറ്റിനെ കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. യുഎസ് പൈലറ്റ് എവിടെയെന്ന് ഇറാന്‍ സൈന്യത്തിനു വ്യക്തമായിരുന്നുവെന്നും അതുകൊണ്ട് അടിയന്തര ഓപ്പറേഷനും വെടിവപ്പും നടത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൈലറ്റിനു പരുക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതര സാഹചര്യങ്ങളൊന്നുമില്ലെന്നും യുഎസ് അവകാശപ്പെടുന്നു.
ക്രൂ അംഗത്തെ പെന്റഗണ്‍ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ട്രംപ്. അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യമായാണ് ശത്രുരാജ്യത്തിന്റെ മണ്ണിൽ നിന്നും രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു അമേരിക്കൻ സൈനികനുപോലും പരിക്കേൽക്കാതെയാണ് ഈ ദൗത്യങ്ങൾ പൂർത്തിയാക്കിയതെന്നും ഇത് അമേരിക്കൻ വ്യോമസേനയുടെ കരുത്താണ് കാണിക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ടാണ് ട്രംപ് കുറിപ്പ് അവസാനിപ്പിച്ചത്.
അമേരിക്കയെക്കൂടാതെ ഇറാന്‍ സൈന്യവും ജനകീയ സേനയും ഗോത്രവിഭാഗക്കാരും പൈലറ്റിനായി തിരച്ചില്‍ നടത്തിയിരുന്നു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 60,000ഡോളര്‍ സമ്മാനമായി നല്‍കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. പൈലറ്റിനെ അമേരിക്ക കണ്ടെത്തിയതിനെക്കുറിച്ചോ രക്ഷാപ്രവർത്തനത്തെക്കുറിച്ചോ ടെഹ്‌റാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.