അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെസ്റ്റ് പാം ബീച്ചിലുള്ള വസതിയായ മറലാഗോയില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരിയെ യുഎസ് സീക്രട്ട് സർവീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. റിസോർട്ടിന്റെ വടക്കൻ ഗേറ്റിലൂടെ ഉള്ളിൽ കടക്കാൻ ശ്രമിച്ച 20 വയസ്സുകാരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്.
റിസോർട്ടിന്റെ സുരക്ഷിതമായ പരിധിക്കുള്ളിൽ നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച ഇയാളുടെ പക്കൽ ഷോട്ട്ഗണും ഇന്ധന പാത്രവും ഉണ്ടായിരുന്നതായി സീക്രട്ട് സർവീസ് അറിയിച്ചു. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഈ സമയത്ത് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടണിലായിരുന്നു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2024-ൽ വെസ്റ്റ് പാം ബീച്ചിലെ ഗോൾഫ് കോഴ്‌സിൽ ഉൾപ്പെടെ രണ്ട് വധശ്രമങ്ങളെ ട്രംപ് അതിജീവിച്ചിരുന്നു.