മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിന് റഷ്യൻ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന് ശേഷം ലൈംഗികരോഗം പിടിപെട്ടുവെന്ന് വ്യക്തമാക്കുന്ന എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിമന്ത്രാലയം പുറത്തുവിട്ട രേഖകളിലാണ് ബില്‍ ഗേറ്റ്സ് വിഷയം പരാമര്‍ശിക്കുന്നത്.
ബില്‍ ഗേറ്റ്സുമായി ബന്ധപ്പെട്ട് നേരത്തേ പുറത്തുവന്ന ആരോപണങ്ങള്‍ക്ക് ബലംകൂട്ടുന്ന പുതിയ വെളിപ്പെടുത്തലുകളാണ് യുഎസ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകളും 2000ത്തോളം വിഡിയോകളും 1,80000 ചിത്രങ്ങളും പുറത്തിറക്കുകയാണെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് അറിയിച്ചു. ഈ രേഖകളെല്ലാം ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.
അമേരിക്കന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ സുതാര്യത ഉറപ്പാക്കാനും അതേസമയം തന്നെ ആയിരത്തോളം ഇരകളുടെ വ്യക്തിത്വം സംരക്ഷിക്കേണ്ടതിനാലുമാണ് ഈ രേഖകള്‍ പുറത്തുവിടാന്‍ വൈകിയതെന്നും അദ്ദേഹം പറയുന്നു. ഗേറ്റ്സിനെ ലക്ഷ്യമാക്കി എപ്സ്റ്റീന്‍ എഴുതിയ മെയിലുകളാണ് ഇവയെല്ലാം.
മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്സില്‍ നിന്നും ഒളിച്ചുവച്ച ഒരു STD (Sexually Transmitted Diseases) ലൈംഗികരോഗം ഗേറ്റ്സിനുണ്ടായിരുന്നുവെന്നും മെയിലുകള്‍ വ്യക്തമാക്കുന്നു. ഗേറ്റ്സിന് അയക്കാന്‍ തയ്യാറാക്കിയ ഇമെയില്‍ ഡ്രാഫ്റ്റുകളില്‍ ഭാര്യ അറിയാതെ നല്‍കേണ്ട മരുന്നുകളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. മെലിന്‍ഡ ഇക്കാര്യങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഡ്രാഫ്റ്റില്‍ പറയുന്നുണ്ട്.
വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്താല്‍ കോടികളുടെ നഷ്ടം സംഭവിക്കുമെന്നും പരാമര്‍ശമുണ്ട്. റഷ്യന്‍ ബ്രിഡ്ജ് പ്ലയര്‍ മില അന്റൊനോവയുമായുള്ള ബന്ധത്തിന്റെ പേരില്‍ എപ്സ്റ്റീന്‍ ബില്‍ ഗേറ്റ്സിനെ ഭിഷണിപ്പെടുത്തിയിരുന്നെന്ന് തെളിയിക്കുന്ന തെളിവുകളും ഇപ്പോള്‍ പുറത്തുവിട്ട ഫയലുകളിലുണ്ട്.
അതേസമയം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാന്‍ മംദാനിയുടെ അമ്മ മിറാ നായർ 2009ല്‍ റിലീസായ സിനിമ അമീലിയയുടെ ഭാഗമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും അത് സെക്സ് ട്രാഫിക്കർ ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന്റെ വീട്ടിലായിരുന്നുവെന്നും എപ്സ്റ്റീന്‍ ഫയലുകളില്‍ വെളിപ്പെടുത്തലുണ്ട്.