ബംഗ്ലാദേശില്‍ വീണ്ടും ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. ബംഗ്ലാദേശ് പൂജ ഉദ്ജാപന്‍ പരിഷതിന്റെ ബിരാല്‍ ഘടകം നേതാവ് ബാപേഷ് ചന്ദ്രയേയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ബാപേഷിന്റെ കൊലപാതകം ബന്ധുക്കളും പൊലീസും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് ബാപേഷിന്റെ ഭാര്യ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമമായ ഡെയ്‌ലി സ്റ്റാറിനോട് സംസാരിച്ചു–‘വ്യാഴാഴ്ച്ച രണ്ടു ബൈക്കുകളിലായി നാലുപേര്‍ വന്ന് ബാപേഷിനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി, നരബാരി ഗ്രാമത്തിലെത്തിച്ച് അതിക്രൂരമായി മര്‍ദിച്ചെന്ന് ചില ദൃക്സാക്ഷികളും പറയുന്നു. അന്നു വൈകുന്നേരം അബോധാവസ്ഥയിലായ ബാപേഷിനെ അക്രമികള്‍ വീട്ടില്‍ കൊണ്ടുവിട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുന്‍പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ബിരാല്‍പൊലീസ് അറിയിച്ചു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം കൂടുന്നതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞമാസം ധാക്ക കേന്ദ്രമായുള്ള മനുഷ്യാവകാശ സംരക്ഷണ സംഘടന പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് സമാനസംഭവങ്ങള്‍ അരങ്ങേറുന്നത്. ഹിന്ദുസമുദായങ്ങളുടെ വീടുകളും,സ്ഥാപനങ്ങളും,അമ്പലങ്ങളും നശിപ്പിക്കുന്ന സംഭവങ്ങള്‍ തുടരുകയാണ്. 147 സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഷെയ്ഖ് ഹസീനയ്ക്ക് ഒഴിയേണ്ടിവന്നതിനു പിന്നാലെ ഭരണത്തിലെത്തിയ മുഹമ്മദ് യൂനുസ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇടക്കാല ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അന്നുമുതല്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ കടുത്ത ആക്രമണമാണ് രാജ്യത്ത് ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രേത്യകിച്ചും ഹിന്ദുസമുദായങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളുമുള്‍പ്പെടെ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും ന്യൂനപക്ഷങ്ങളുടെ ബിസിനസുകളും തകര്‍ക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്.
ബാങ്കോക്കില്‍ നടന്ന ബീംസ്റ്റെക് ഉച്ചകോടിയ്ക്കിടെ മുഹമ്മദ് യൂനുസുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയങ്ങളെല്ലാം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ തക്കതായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ പ്രത്യാശിച്ചു.