താമസാനുമതി രേഖയായ എമിറേറ്റ്സ് ഐഡിക്കു പകരം ബയോമെട്രിക് സാങ്കേതിക വിദ്യയുമായി യു എ ഇ . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന പദ്ധതി അടുത്ത വർഷം മുതൽ പ്രാബല്യത്തിലാകും. പരീക്ഷണം വിജയകരമാണെന്നും എല്ലാ മേഖലകളിലും പൂർണ തോതിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഏർപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി അറിയിച്ചു .
സുരക്ഷ, കൃത്യത, സൗകര്യം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സർക്കാർ, ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ലോകത്തിലെ പ്രമുഖ ഡിജിറ്റൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സേവനം ഉറപ്പാക്കുന്നത്. എല്ലാ എമിറേറ്റുകളിലും ഇതുസംബന്ധിച്ച ബോധവൽക്കരണം നടത്തുകയും ജനങ്ങളിൽനിന്ന് പ്രായോഗിക നിർദേശങ്ങളും പരിഹാരങ്ങളും ക്ഷണിക്കുകയും ചെയ്യും. .ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ഇതിനകം വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അതിനാൽ ഫേഷ്യൽ റെക്കഗ്നിഷൻ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഫെഡറൽ നാഷനൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് അഭിപ്രായപ്പെട്ടു. പൗരന്മാർക്കും താമസക്കാർക്കുമുള്ള രാജ്യത്തിന്റെ ദേശീയ ഡിജിറ്റൽ ഐഡന്റിറ്റിയായ യുഎഇ പാസ് അപ്ലിക്കേഷൻ നേരത്തെ ഫെയ്സ് റെക്കഗ്നിഷൻ സേവനം വിജയകരമാക്കിയിരുന്നു. ദുബായ്, അബുദാബി ഉൾപ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം വിജയകരമായി നടപ്പാക്കിവരുന്നു. അതുകൊണ്ടുതന്നെ സമ്പൂർണ ഡിജിറ്റൽവൽക്കരണം മൂലം ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനവും സുരക്ഷയും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.