മാസങ്ങൾക്ക് മുൻപാണ് എസ് ജാനകിയുടെ ഏക മകൻ മുരളികൃഷ്ണ വിടപറഞ്ഞത്. കഴിഞ്ഞ ജനുവരി 22 നാണ് മുരളികൃഷ്ണ മരിച്ചത്. അന്ന് മരണവിവരം പങ്കുവെച്ചത് ഗായിക ചിത്രയായിരുന്നു. മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്നും സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ചിത്ര കുറിച്ചിരുന്നു.
ഗിറ്റാറിസ്റ്റായിരുന്നു മുരളീകൃഷ്ണ ദീർഘകാലം ചികിത്സയിൽ കഴിഞ്ഞതിനുശേഷമായിരുന്നു വിടപറഞ്ഞത്. 65 വയസുള്ള മകന്റെ വേർപാടിൽ നീറിയായിരുന്നു ജാനകിയമ്മയുടെ പിന്നീടുള്ള ജീവിതം. അധികം വൈകാതെ അമ്മയും വിടപറഞ്ഞു. ജാനകിയമ്മയുടെ മരണവിവരം പങ്കുവെച്ചത് കൊച്ചുമകളായ അപ്‌സരയാണ്.
കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിനാണ് ആന്ധ്രപ്രദേശ് സ്വദേശി ജാനകിയുടെ വിയോഗത്തിലൂടെ അവസാനമാകുന്നത്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി തുടങ്ങി 17 ഭാഷകളിലായി 48,000 ഓളം അനശ്വര ഗാനങ്ങളാണ് അവര്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചത്.
ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. 1957 ൽ "വിധിയിൻ വിളൈയാട്ട്" എന്ന തമിഴ് ചിത്രത്തിൽ തുടങ്ങിയ സംഗീത ജീവിതമാണ് ആറു പതിറ്റാണ്ട് പിന്നിട്ടത്.
പാട്ടിന്‍റെ സന്ദർഭത്തെയും കഥാപാത്രത്തിന്‍റെ പ്രായത്തെയും അത്രമേൽ ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു കലയായിരുന്നു ജാനകിയമ്മയുടെ സംഗീതം. അതുകൊണ്ടുതന്നെ ഏത് പ്രായത്തിലുള്ള കഥാപാത്രത്തിനും ആ ശബ്ദം കൊണ്ട് ജീവസ്സും ഓജസ്സും നല്‍കാന്‍ ആ വാനമ്പാടിക്ക് സാധിച്ചു.