എ.ആര്‍.റഹ്മാൻ ആദ്യമായി ഇന്ത്യ- പാകിസ്ഥാൻ അട്ടാരി അതിര്‍ത്തിയില്‍ സംഗീത വിരുന്നൊരുക്കുന്നു. ബിഎസ്എഫ് ജവാൻമാർക്കുള്ള ആദരമാണ് റഹ്മാന്റെ ഈ മ്യൂസിക്കൽ ട്രിബ്യൂട്ട്. പ്രശസ്ത സംവിധായകൻ ഇംതിയാസ് അലിയുടെ ആരാധകർ കാത്തിരിക്കുന്ന ‘മേം വാപസ് ആവുങ്ക’യുടെ റിലീസിന്റെ ഭാഗമായാണ് അണിയറ പ്രവർത്തകരും ഇതിഹാസ സംഗീതസംവിധായകനും ചേർന്ന് ജൂൺ 7ന് ഇത്തരമൊരു സംഗീത പരിപാടി ഒരുക്കുന്നത്.
രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി നിസ്വാർഥമായി ജീവിതം സമർപ്പിച്ച അതിർത്തി സുരക്ഷാ സേനയിലെ (ബി.എസ്.എഫ്) ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായാണ് എ.ആര്‍. റഹ്മാന്റെ പെർഫോമൻസ്. ‘ജയ് ഹോ - എ ട്രിബ്യൂട്ട് ടു ദ് ബ്രേവ്‌ഹാർട്ട്‌സ് ’ എന്നു പേരിട്ടിരിക്കുന്ന പരിപാടി അട്ടാരി അതിർത്തിയിൽ നടക്കുന്ന പ്രശസ്തമായ പരേഡ് ചടങ്ങിൽ വൈകുന്നേരം 4:30 നും 5:30 നും ഇടയിലാണ്.
ദേശസ്നേഹവും സംഗീതവും ഇഴചേരുന്ന മറക്കാനാവാത്ത അനുഭവത്തിനാകും നാളെ അട്ടാരി അതിര്‍ത്തിയില്‍ എത്തുന്നവർ സാക്ഷികളാകാൻ പോകുന്നത്. എ.ആർ. റഹ്മാനൊപ്പം സംവിധായകൻ ഇംതിയാസ് അലി, നടൻ വേദാങ് റെയ്‌ന, ചലച്ചിത്രത്തിലെ പ്രശസ്ത ഗായകരായ മോഹിത് ചൗഹാൻ, പൂജ തിവാരി, നർഗീസ് എന്നിവരും പങ്കെടുക്കും.