ബോളിവുഡ് സൂപ്പർതാരം രൺവീർ സിങ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രമാണ് ധുരന്ധർ. ബോക്സ് ഓഫീസില്‍ നിന്ന് കോടികള്‍ വാരിയെങ്കിലും സിനിമ ഒരു പ്രൊപഗാണ്ട ചിത്രമാണെന്ന് വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്കർ എൻട്രിയാകാന്‍ ധുരന്ധർ മല്‍സരിച്ചിരുന്നു. എന്നാല്‍ മറാഠി ചിത്രം ഗോന്ധലാണ് രാജ്യത്തിന്‍റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ധുരന്ധറിനെ തഴഞ്ഞതാണെന്ന് ആരോപിച്ച് നിരവധി സൈബര്‍ ഹാന്‍ഡിലുകള്‍ രംഗത്തെത്തിയിരുന്നു. അത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ജൂറി അംഗം വിവേക് വാസ്വാനി.
കമ്മിറ്റിയിൽ ധുരന്ധറിന് ലഭിച്ചത് ആകെ നാല് വോട്ടുകളാണെന്ന് വിവേക് വാസ്വാനി വെളിപ്പെടുത്തുന്നു. ധുരന്ധർ ചില അംഗങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിലും ആ സിനിമയൊരു 'ഓസ്കർ മെറ്റീരിയൽ' ആണെന്ന് പാനലിലെ ഭൂരിഭാഗം പേരും കരുതിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ സംസ്കാരത്തെ കൃത്യമായ രീതിയിൽ പ്രതിഫലിപ്പിക്കുന്ന ഒന്നായിരിക്കണം ഓസ്കറിലേക്ക് അയക്കുന്ന ചിത്രമെന്ന നിലപാടാണ് ജൂറി മുന്നോട്ട് വച്ചത്. ധുരന്ധർ ആ പ്രതീക്ഷയ്ക്കൊപ്പമുയര്‍ന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 14 അംഗങ്ങളടങ്ങുന്നതാണ് ജൂറി.
അതേസമയം മറാഠി ത്രില്ലറാണ് സന്തോഷ് ദവഘര്‍ സംവിധാനം ചെയ്ത ഗോന്ധൾ. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ നിന്നുള്ള 33 ചിത്രങ്ങളെ പിന്തള്ളിയാണ് ഗൊന്ധൾ ഈ നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഗോന്ധല്‍ എന്ന ആചാരത്തിന്‍റെ പശ്ചാത്തലത്തിലുള്ളതാണ് കഥ. അസന്തുഷ്ടമായ ദാമ്പത്യ ബന്ധത്തില്‍ തുടരുന്ന സുമന്‍, ഒരു രാത്രി നീളുന്ന ഗോന്ധല്‍ ചടങ്ങിനിടെ തന്‍റെ സ്വാതന്ത്ര്യം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്യുന്ന പദ്ധതികളും അതിനിടെ നടക്കുന്ന അപ്രതീക്ഷിത സംഭങ്ങളും ചേര്‍ന്നതാണ് ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചിത്രം രജത മയൂരം നേടിയിരുന്നു. ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം രാജ്യാന്തര തലത്തിലും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.