കൊല്ലം സുധിയുടെ മകന്‍ രാഹുല്‍ ദാസിനെതിരെ രേണു സുധി. കൊല്ലം സുധിയുടെ ഇളയ മകന്‍ ഋതുലിന്‍റെ പിറന്നാളിന് രാഹുല്‍ പങ്കുവച്ച പോസറ്റിനെ വിമര്‍ശിച്ചാണ് രേണു രംഗത്തെത്തിയത്. ഇപ്പോൾ നിന്റെ അടുത്ത് വരാൻ പറ്റുന്ന ഒരു സാഹചര്യത്തിലല്ല താനെന്നും ഒരിക്കല്‍ നിനക്കെല്ലാം മനസിലാകുമെന്നും പറഞ്ഞാണ് ഋതുലിന് രാഹുല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
റിതപ്പന് ഏഴ് വയസായതേയുള്ളുവെന്നും അവന് മലയാളം പോലും ശരിക്ക് വായിക്കാൻ അറിയില്ലെന്നും രേണു പറഞ്ഞു. വീട്ടിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമെന്താണെന്നും തന്നെ സൈബര്‍ ബുള്ളിയിങ്ങിന് ഇട്ടുകൊടുക്കാനായുള്ള പോസ്റ്റാണിതെന്നും രേണു പറഞ്ഞു. 'അവന്റെ ചേട്ടൻ (കിച്ചു) പിറന്നാൾ ആശംസിച്ച് ഇംഗ്ലീഷിലാണ് പോസ്റ്റ് ഇട്ടത്. നിന്റെ അടുത്തേക്ക് വരാൻ പറ്റുന്ന സാഹചര്യമല്ലെന്ന് എഴുതി കണ്ടു. എന്ത് സാഹചര്യമല്ലെന്നാണ് റിതപ്പന്റെ ചേട്ടനായ, എന്റെ വളർത്തുമകനായ ആൾ പറയുന്നത്? ഇവിടെ ആരും പറഞ്ഞിട്ടില്ല ഇങ്ങോട്ട് വരരുതെന്ന്. ഇത് സുധി ചേട്ടന്റെ മൂത്തമകന്റേയും ഇളയ മകന്റേയും സ്വന്തം വീടാണ്. ഇവിടെ ആരും രാഹുൽ ദാസിനെ വിലക്കിയിട്ടില്ല. ഇത് കൊച്ച് വായിക്കാൻ വേണ്ടി രാഹുൽ ഇട്ടതാണ്. അല്ലാതെ എന്നെ സൈബർ ബുള്ളിയിങിന് ഇട്ട് കൊടുത്തതല്ല.
ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ അത് വലിയ വിവാദമാക്കും. ഞാൻ അവനെ സൈബർ ബുള്ളിയിങിന് ഇട്ട് കൊടുത്തുവെന്നാകും. പക്ഷെ ഇത് രാഹുൽ എന്നെ സൈബർ ബുള്ളിയിങിന് ഇട്ട് കൊടുക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ചെയ്തതല്ല കെട്ടോ. റിതപ്പന് രാഹുലിന്റെ പോസ്റ്റ് മനസിലായിട്ടില്ല. നിനക്ക് ഇവിടെ വന്ന് റിതപ്പനെ കാണാല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഞാനും നീയും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചുവെങ്കിലും ഞാൻ റിതപ്പനോട് പറഞ്ഞിട്ടില്ല രാഹുൽ നിന്റെ ചേട്ടൻ അല്ലെന്ന്. ആ ഒന്നും അറിയാത്ത കുഞ്ഞിന് വേണ്ടി ഇങ്ങനെ പോസ്റ്റിടേണ്ട ആവശ്യമില്ല. നിനക്ക് ഫോണുള്ളതല്ലേ. വിഡിയോ കോൾ ചെയ്ത് കൊച്ചിന് ഒരു പിറന്നാൾ ആശംസ പറയാമായിരുന്നല്ലോ. സുധി ചേട്ടന്റെ വീട്ടുകാർ വിളിച്ച് റിതുലിന് ആശംസ പറഞ്ഞു. അവർ ആ സ്നേഹം കാണിച്ചു. അതുപോലെ നിനക്കും നിന്റെ അനിയനെ വിളിക്കാമല്ലോ.
അന്ന് നിങ്ങൾ എന്റെ വീട്ടിൽ വന്നിട്ട് പോലും അത്രത്തോളം സൈബർ ബുള്ളിയിങ് ഞങ്ങൾ അനുഭവിച്ചിട്ടും ഒന്ന് മാറി നിൽക്കാൻ പോലും നിങ്ങളോട് ഞങ്ങൾ പറഞ്ഞിട്ടില്ല. ഈ വീടും സ്ഥലവും എഴുതി തന്നിരിക്കുന്നത് റിതുലിനും രാഹുലിനും വേണ്ടിയാണ്. ഈ പോസ്റ്റ് എന്നെ സൈബർ ആക്രമണത്തിന് ഇട്ട് കൊടുക്കാൻ വേണ്ടി ചെയ്തത്. എനിക്ക് അത് വിഷയമല്ല. ഞാൻ സത്യങ്ങൾ പറയുമ്പോഴാണ് വ്ലോഗേഴ്സ് എന്നെ എടുത്തിട്ട് അലക്കുന്നത്. കിടക്കയിലായിട്ടും സ്വർണ്ണം പണയം വെച്ച് ഞാൻ എന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷിച്ചു. അവനെ എനിക്ക് സങ്കടപ്പെടുത്താനാവില്ല. റിതുലിനോട് സ്നേഹമുണ്ടെങ്കിൽ നീ വന്ന് അവനെ കാണണമായിരുന്നു. ഇന്നും നീ വന്നാൽ സന്തോഷത്തോടെ നിന്നെ സ്വീകരിക്കും കുഞ്ഞിനെ കാണിക്കും. ആരും നിന്നോട് മുഖം കറുപ്പിച്ച് സംസാരിക്കാൻ നിൽക്കുകയുമില്ല,' രേണു സുധി പറഞ്ഞു.