അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂത്ത മകൻ രാഹുൽ ദാസിനും സുധിയുടെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി. താൻ കാൻസർ രോഗബാധിതയാണെന്ന് അറിഞ്ഞിട്ടും സുധിയുടെ വീട്ടുകാർ അന്വേഷിച്ചത് ഏറെ നാളുകൾക്കു ശേഷമാണെന്നും, തനിക്കെതിരായ വിവരങ്ങൾ രാഹുൽ വ്ലോഗർമാർക്ക് നൽകിയെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രേണു ആരോപിച്ചു.
'രാഹുലുമായി അഞ്ചു മാസം മുൻപു വരെ എനിക്കു ദൃഢമായ ബന്ധമുണ്ടായിരുന്നു. അവന്റെ ഭാഗത്തുനിന്നുണ്ടായ അസ്വാരസ്യങ്ങൾ ക്ഷമിച്ചും മറന്നുമാണ് മുന്നോട്ടു പോയിരുന്നത്. അവൻ എന്റെ വളർത്തുമകനാണ്. വ്ലോഗറായ ആ സ്ത്രീ (ഷെഫീന ബീവി) എന്നെ അപമാനിക്കുന്ന വിവരം രാഹുലിനും ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. പതിനൊന്നു വയസ്സുള്ളപ്പോഴാണ് രാഹുലിനെ ഞാൻ ഏറ്റെടുക്കുന്നത്. അന്നു അവന്റെ പെറ്റതള്ള ജീവനോടെയുണ്ടായിരുന്നു. പിന്നീടാണ് അവർ മരിച്ചത്.
പെറ്റതള്ള ഉപേക്ഷിച്ച കുഞ്ഞിനെയും രണ്ടാമത്തെ ഭാര്യ വരെ ഉപേക്ഷിച്ച ഒരാളെയും സ്വീകരിച്ചതാണോ ഞാൻ ചെയ്ത തെറ്റ്? വാക്കുകൊണ്ടു പോലും രാഹുലിനെ ഞാൻ വേദനിപ്പിച്ചിട്ടില്ല. സുധിച്ചേട്ടൻ മരിച്ച ശേഷവും ഒരു വർഷത്തോളം അവന്‍ എന്റെ കൂടെത്തന്നെയായിരുന്നു. സുധിയുടെ ഭാര്യയാണെന്ന പരിഗണനയെങ്കിലും അവർ തരണമായിരുന്നു,' രേണു പറഞ്ഞു.
തനിക്ക് കാൻസർ രോഗമാണെന്ന് അറിഞ്ഞിട്ടും ഭർത്താവിന്റെ വീട്ടുകാർ കാണാനോ അന്വേഷിക്കാനോ തയ്യാറായില്ലെന്ന് രേണു പറഞ്ഞു. 'ഞാൻ പട്ടിണി കിടന്നപ്പോഴും രാഹുലിനെ പട്ടിണിക്കിട്ടിട്ടില്ല. വ്ലോഗർമാർക്ക് വിവരങ്ങൾ കൈമാറി. അവൻ പണം സമ്പാദിക്കുന്നുണ്ടാവും. എല്ലാം മറന്നാണ് രാഹുലിപ്പോൾ പെരുമാറുന്നത്. ഇവിടെ അവൻ വന്നെന്ന് ഞാൻ അറിഞ്ഞു. ഞാൻ ഇനി എഴുന്നേൽക്കുമോ ഇല്ലയോയെന്ന് അറിയാനാണോ വന്നത്?. എന്നിട്ട് അമ്മയുടെ സബ്സ്ക്രിപ്ഷൻ എന്ന് പറഞ്ഞ് വിഡിയോയും ഇറക്കി. ഞങ്ങളുള്ളതുകൊണ്ടാണ് ഏഴു വർഷം സുധിച്ചേട്ടൻ സന്തോഷത്തോടെ ജീവിച്ചത്. ഇന്നുവരെ ഭർത്താവിന്റെ വീട്ടുകാരെക്കുറിച്ച് ഒരു നെഗറ്റീവും പറഞ്ഞിട്ടില്ല. എന്നാൽ ഇനി മൗനം പാലിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ പേരിൽ വിവാദങ്ങളോ നെഗറ്റീവ് കമന്റുകളോ ഉണ്ടായാലും എനിക്കു പ്രശ്നമില്ല,' രേണു കൂട്ടിച്ചേർത്തു.