പ്രധാനമന്ത്രിക്കെതിരായിരുന്ന തന്‍റെ പരാമര്‍ശം ക്ഷമിച്ചുകളയാവുന്നതായിരുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി. ചെറിയ വാക്കല്ലായിരുന്നോ എന്ന് ചോദിച്ച ജാന്‍മണി എല്ലാവരും തന്‍റെ വാക്കുകള്‍ വാര്‍ത്തയാക്കിയെന്ന് പറഞ്ഞ് കരയുകയും ചെയ്തു. 

'എന്‍റെ വായീന്ന് വീണ ഒരു സാധനം, ഞാന്‍ സോറി പറഞ്ഞ് തീരട്ടെ, ഇത് മാന്തി മാന്തി കൊണ്ടുപോയിട്ട് ആത്മഹത്യയിലേക്ക് കൊണ്ടുപോകുന്ന അവസ്ഥയായില്ലേ, മരിച്ചുപോയിട്ടുണ്ടെങ്കില്‍ മാത്രം ഇത് തീരും. വീട്ടില്‍ അമ്മയില്ല, അച്ഛന്‍ പേടിച്ചുപോകും. ഒറ്റക്കാണ് നമ്മള്‍ ഇവിടെ താമസിക്കുന്നത്. അത്ര തമാശയായി നിങ്ങളുടെ കൂടെ ചിരിച്ചുകളിച്ച് നിന്നിട്ട് മനസില്‍ ഒരു വിഷമമായി ഞാന്‍ ഒരു ഔട്ട് സൈഡറല്ലേ? ചെറിയ ഒരു വാക്കല്ലേ, വിട്ടുകളയാം, പൊലീസ് സ്റ്റേഷനില്‍ കയറിയിട്ട് പോലുമില്ല, ഞാന്‍ പറഞ്ഞത് എല്ലാവരും വാര്‍ത്തയാക്കി കളഞ്ഞു,' ജാന്‍മണി പറഞ്ഞു. 

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റിലായിരുന്നു. കോഴിക്കോട് സൈബര്‍ സിറ്റി പൊലീസാണ് ജാന്‍മണിയെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് നവ്യ ഹരിദാസാണ് ജാൻമണിക്കെതിരെ പരാതി നല്‍കിയത്. പിന്നീട് ജാന്‍മണി സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. 

ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഭാ​ഗമായി നടത്തിയ സിജെപി സമരത്തെപ്പറ്റിയുള്ള പരാമർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയെ ജാൻമണി അവഹേളിച്ചെന്ന വിമർശനമുണ്ടായത്. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ജാൻമണി പ്രധാനമന്ത്രിയെപ്പറ്റി പറഞ്ഞത്. പ്രതികരണം വിവാദമായതോടെ ജാൻമണി ഇൻസ്റ്റ​ഗ്രാമിൽ ക്ഷമാപണ വിഡിയോ പങ്കുവച്ചിരുന്നു.

ENGLISH SUMMARY:

Celebrity makeup artist Janmoni recently broke down in tears, stating that her controversial remarks against the Prime Minister should have been forgiven as a minor slip of the tongue. She expressed deep distress over the intense media scrutiny and online backlash that followed her police arrest based on a complaint filed by BJP leader Navya Haridas. Although she was subsequently released on station bail after questioning by the Kozhikode Cyber City police, Janmoni admitted that the ordeal has severely affected her mental well-being. The controversy originally erupted following her provocative statements regarding political demonstrations held in Delhi concerning NEET examination irregularities.