ഒന്നിനൊന്ന് ഹൈപ്പുള്ള കിടിലം സിനിമകളാണ് ഇക്കൊല്ലം മലയാളികളേം കാത്ത് ഓണം റിലീസ് ആയി എത്തുന്നത്. പൃഥ്വിരാജും നിവിൻ പോളിയുമാണ് ഇത്തവണ ക്ലാഷ് വെച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഐ ആം ഗെയിമും എത്തേണ്ടതായിരുന്നു. പല കാര്യങ്ങൾ കൊണ്ട് ആ സിനിമ അടുത്ത മാസമാണ് തിയറ്ററിലേക്ക് വരുന്നത്.
മാസ്സ് ക്ലാസ് വൈബ് ഉള്ള ഇടി പടവുമായാണ് പൃഥ്വിരാജും വൈശാഖും എത്തുന്നത്. ജേക്സ് ബിജോയിയുടെ മ്യൂസിക്കും ജോമോൻ ടി. ജോണിന്റെ ഫ്രെയിംസും കൂടെ ആകുമ്പോള്‍ ക്രൂ ഡബിൾ സ്ട്രോങ്ങ് ആണ്. പിന്നെ ട്രെയിലറിൽ നമ്മൾ കണ്ട ആ 'L' ഫാക്ടർ കൂടെ ആകുമ്പോള്‍ ഖലീഫയുടെ ആവേശം കൊഴുക്കുകയാണ്.
തൊട്ടുപിന്നാലെ ഫീൽ ഗുഡ് സിനിമകളുടെ ആശാന്മാരായ ഗിരീഷ് എഡിയും നിവിൻ പോളിയും ബെത്‌ലഹേം കുടുംബ യൂണിറ്റുമായി എത്തുന്നുണ്ട്. കോടിക്ലബുകളുടെ റാണിയായ മമിതയും കൂടെ ആകുമ്പോ ബത്‌ലഹേമിനുണ്ടാകുന്ന ഹൈപ്പും ചെറുതല്ല. തൊട്ടതെല്ലാം പൊന്നാക്കിയ ഭാവന സ്റ്റുഡിയോസ് ആണ് കാശിറക്കുന്നത്. വിഷ്ണു വിജയ്യുടെ മ്യൂസിക്കും. അപ്പോള്‍ മിനിമം ഗ്യാരണ്ടി ഉറപ്പിക്കാമല്ലേ?
എന്നാൽ ഇവരിൽ ആരായിരിക്കും ഓണം തൂക്കുക? പൃഥ്വിരാജും നിവിൻ പോളിയും ആദ്യമായല്ല ഓണക്കാലത്ത് കൊമ്പുകോർക്കാൻ എത്തുന്നത്. 2017ലും 2019ലും ഇരുവരും ഇതുപോലെ ഓണത്തിന് ക്ലാഷുമായി എത്തിയിട്ടുണ്ട്. 2017ൽ ആദം ജോണും ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുമായാണ് ഓണം ബോക്സ് ഓഫീസിൽ മത്സരിച്ചത്. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ജോണറിൽ എത്തിയ ആദം ജോണും മലയാളികൾ അങ്ങനെ കണ്ടിട്ടുശീലിച്ചിട്ടില്ലാത്ത ഡാർക്ക് ഹ്യൂമറുമായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും എത്തിയപ്പോൾ മികച്ച സിനിമകൾ തന്നെ ആയിരുന്നു പ്രേക്ഷർക്ക് ആ ഓണക്കാലത്ത് കിട്ടിയത്. രണ്ട് ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയെങ്കിലും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തത് ഞണ്ടുകളുടെ നാടായിരുന്നു. അതുകൊണ്ടുതന്നെ ആക്കുറി കപ്പ് തൂക്കിയത് നിവിനായിരുന്നു.
2017ന് ശേഷം ഇരുവരും വീണ്ടും ഓണം ബോക്സ് ഓഫീസിൽ മത്സരിച്ചത് 2019ൽ ആയിരുന്നു. പൃഥ്വിരാജ് ബ്രദേഴ്‌സ് ഡേ ആയി എത്തിയപ്പോൾ ലവ് ആക്ഷൻ ഡ്രാമയുമായാണ് നിവിൻ എത്തിയത്. അഭിനയത്തിൽ തിളങ്ങിയ ഷാജോണും ധ്യാൻ ശ്രീനിവാസനും ആദ്യമായി സംവിധാനം ചെയ്ത ചിത്രങ്ങളെന്ന പ്രത്യേകതയും ഈ രണ്ട് സിനിമകൾക്കും ഉണ്ടായിരുന്നു. ബ്രദേഴ്‌സ് ഡേയും ലവ് ആക്ഷൻ ഡ്രാമയും ഒരേ ജോണറിൽ ഉള്ള ചിത്രങ്ങളാണെങ്കിലും അക്കൊല്ലവും കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് നിവിൻ പൊളിയുടെയും നയൻതാരയുടെയും ലവ് ആക്ഷൻ ഡ്രാമയായിരുന്നു.
ഇതുവരെയുള്ള ചരിത്രമെടുത്തത് നോക്കിയാൽ ഇതുവരെ മത്സരിച്ചതിൽ ഒരുപടി മുന്നിൽ നിന്നത് നിവിൻ പോളി ആയിരുന്നു. പൃഥ്വിരാജ് ഒട്ടും പുറകിൽ അല്ലായിരുന്നുതാനും. കപ്പിനും ചുണ്ടിനും ഇടയിൽ വെച്ചാണ് അദ്ദേഹത്തിന് പലപ്പോഴും ആ വിജയമധുരം പോയത്. എന്തായാലും ഇക്കുറി മല്‍സതം അൽപം ടൈറ്റ് ആണ്. ഖലീഫയാണോ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണോ കപ്പ് തൂക്കാൻ നോക്കുന്നതെന്ന് കാത്തിരുന്നു കാണാം. എന്തായാലും പ്രേക്ഷകരായ നമുക്ക് ഓണം കളറാകും.