ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കലാശിച്ച സിജെപി സമരത്തിന്‍റെ വിജയത്തിന് പിന്നാലെ നിലപാട് പറഞ്ഞ് നടന്‍ മാധവ് സുരേഷ്. 'രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു. ഇനി അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ ശരിയായ നടപടി സ്വീകരിക്കൂ', എന്നാണ് മാധവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 'ജനാധിപത്യത്തിലെ ഏറ്റവും വലിയ വിജയം ഒരു പാർട്ടി മറ്റൊന്നിനെ പരാജയപ്പെടുത്തുന്നതിലല്ല. ഈ റിപ്പബ്ലിക്കിന്റെ ആത്യന്തിക കാവൽക്കാരൻ ജനങ്ങളാണെന്ന് ഓരോ തലമുറയെയും ഭരണഘടന ഓർമ്മിപ്പിക്കുന്നതിലാണ് യഥാർത്ഥ വിജയം,' എന്നും മറ്റൊരു സ്റ്റോറിയില്‍ മാധവ് കുറിച്ചു.
സിജെപി സമരത്തില്‍ മുന്‍പും മാധവ് സുരേഷ് ശബ്ദമുയര്‍ത്തിയിരുന്നു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ വളരെ മോശമാണെന്ന് മാധവ് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നേരെ അമിതബലപ്രയോഗം നടത്തുമ്പോൾ, പ്രതിപക്ഷം സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ ഉപയോഗിക്കുകയാണെന്ന് മാധവ് ആരോപിച്ചിരുന്നു. ‘ഇവിടെ സംഭവിക്കുന്നതൊക്കെ വളരെ മോശമായ കാര്യങ്ങളാണ്! നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ, നമ്മുടെ രാജ്യത്തിന്റെ ഭാവിയായവർക്ക് നേരെ അമിതബലപ്രയോഗം നടത്തുന്നു. അധികാരത്തിലുള്ള ഭരണകൂടത്തിന് ആരോഗ്യകരമായ ഒരു മത്സരം നൽകേണ്ടവർ, സ്വന്തം കാര്യങ്ങൾ നേരെയാക്കുന്നതിന് പകരം സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ കൃത്രിമമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഏത് വഴിയായാലും, ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീപുരുഷന്മാരാണ് ഒടുവിൽ തോറ്റുപോകുന്നത്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും. ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, എങ്കിലും ഇപ്പോൾ അത് വളരെ അസാധ്യമാണെന്നാണ് തോന്നുന്നത്. എപ്പോഴും ഇന്ത്യ മാത്രം ഒന്നാമത്, എപ്പോഴും!!!എന്നിൽ നിന്ന് ഒരു നിഷ്പക്ഷമായ അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന ഒരു സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ, നിങ്ങളെ നിരാശപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്!
കണ്ണുതുറന്ന് ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു കൂട്ടർ വിദ്യാർഥികളെ ആക്രമിക്കുമ്പോൾ, മറു കൂട്ടർ അവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ശരിക്കും ആശങ്കയുണ്ടെങ്കിൽ, ഇതിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ലായിരുന്നു. ഓരോ ഇന്ത്യക്കാരനും ഇത് മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു! ഒരു പ്രതിഷേധത്തെ നിർബന്ധിച്ച് പിന്തുണപ്പിക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, മിണ്ടാതിരിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ്. കാരണം, ഭീഷണിയിലൂടെയോ നിർബന്ധത്തിലൂടെയോ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസത്തിന്റെ വ്യക്തമായ അടയാളമാണ്.
പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി. ആവശ്യമില്ലാത്ത പരുക്കൻ സന്ദേശങ്ങൾക്ക് അതേ രീതിയിൽ തന്നെ മറുപടി നൽകുന്നതായിരിക്കും. ബിജെപിയോടുള്ള തങ്ങളുടെ വെറുപ്പ് ഇന്ത്യയോടുള്ള സ്നേഹത്തേക്കാൾ വലുതാണെന്ന് ഒരാൾ എന്നോട് പറയുകയുണ്ടായി. ദയവായി അങ്ങനെയാകരുത്. പിന്നെ അവസാനമായി ഒരു കാര്യം കൂടി. ഞാൻ അരാഷ്ട്രീയവാദിയാണ്. സ്വന്തം താൽപ്പര്യങ്ങളേക്കാൾ രാജ്യത്തിന് മുൻഗണന നൽകുന്ന അനുയോജ്യമായ ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ രൂപപ്പെടുന്നത് വരെ ഞാൻ അങ്ങനെ തന്നെ തുടരുകയും ചെയ്യും,' എന്നായിരുന്നു മാധവിന്‍റെ കുറിപ്പ്.