സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും തിളങ്ങുകയാണ് 'ഫെമിനിച്ചി ഫാത്തിമ'. 72–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 'ഫെമിനിച്ചി ഫാത്തിമ'യാണ്. കഴിഞ്ഞ വര്‍ഷത്തെ 55–ാമത് ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടി മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നവാഗത സംവിധായകന്‍ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. പേരുൾക്കൊള്ളുന്ന രാഷ്ട്രീയത്തിനൊപ്പം പുതിയ ചർച്ചകൾക്കാണ് 'ഫെമിനിച്ചി ഫാത്തിമ' വഴിവച്ചത്.
കിടക്കാനുള്ള ഒരു മെത്തയെ ചുറ്റിപ്പറ്റിയുള്ള ഒരു ചെറിയ സിനിമ വലിയ രാഷ്ട്രീയമാണ് പ്രേക്ഷകരുമായി പങ്കുവക്കുന്നത്. ആ മെത്ത വാങ്ങാൻ സാമ്പത്തിക സ്വയംപര്യാപ്തത നേടാൻ ശ്രമിക്കുന്ന ഫാത്തിമ, അറിയാതെ തന്നെ വീട്ടിലെ ശീലങ്ങളെയും അധികാര ഘടനകളെയും ചോദ്യം ചെയ്യുന്നു. അങ്ങനെ, ഫാത്തിമ അറിയാതെ തന്നെ ഒരു ഫെമിനിസ്റ്റായി മാറുന്നു.
നവാഗതനായ ഫാസിൽ മുഹമ്മദാണ് സിനിമ സംവിധാനം ചെയ്തത്. തിയേറ്റര്‍ റിലീസില്‍ തന്നെ സിനിമ വലിയ സ്വീകാര്യത നേടിയിരുന്നു. ഒടിടി റിലീസില്‍ വീണ്ടും ചര്‍ച്ചയായി. മനോരമ മാക്സിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. പുരസ്കാര നേട്ടത്തിന്‍റെ തിളക്കത്തില്‍ 'ഫെമിനിച്ചി' ഫാത്തിമ കാണാം മനോരമ മാക്സില്‍.