Image: .instagram.com/gautamitads
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസില്‍ റെയിഡുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസില്‍ പ്രതിയായ സിനിമ നിർമാതാവ് സി.അളഗപ്പനുമായി ബന്ധപ്പെട്ട മധുരയിലെയും ചെന്നൈയിലേയും വിവിധ ഇടങ്ങളിലാണ് ഇന്നലെ ഇഡി റെയിഡ് നടത്തിയത്. വസ്തു ഇടപാടിന്റെ മറവിലെ സാമ്പത്തിക തിരിമറികളും പണമിടപാടുകളെയും അന്വേഷിക്കാനായിരുന്നു റെയ്ഡെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
2023ലാണ് അളഗപ്പനും കുടുംബാംഗങ്ങളും തന്‍റെ സ്വത്ത് തട്ടിയെടുത്തെന്ന് ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഗൗതമി പരാതി നല്‍കുന്നത്. ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ശ്രീപെരുംപുത്തൂരിൽ സ്വന്തമായുണ്ടായിരുന്ന 46 ഏക്കർ സ്ഥലം വിൽക്കാൻ 2004ൽ തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അവസ്ഥ ചൂഷണം ചെയ്ത്, അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണു പരാതി. പരാതിയിൽ ഏഴ് കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. കൂതാടെ അളഗപ്പനും ഭാര്യയും ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ ബിജെപി നേതാക്കൾ അളഗപ്പനെ സഹായിക്കുന്ന നിലപാടെടുത്തെന്ന് ആരോപിച്ച് 2024 ല്‍ ഗൗതമി ബിജെപിയില്‍ നിന്നും രാജിവച്ച് അണ്ണാഡിഎംകെയിൽ ചേർന്നിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഗൗതമി അണ്ണാഡിഎംകെയും വിട്ടു. രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങൾ കൊണ്ടല്ല മറിച്ച് സ്വന്തം സംഘടനയിലൂടെ ജനങ്ങൾക്കു വേണ്ടി ക്ഷേമപ്രവർത്തനങ്ങൾ തുടരാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു അണ്ണാഡിഎംകെ വിടുന്നതില്‍ ഗൗതമിയുടെ വിശദീകരണം.