ടിനി ടോമിനെതിരായ നടി അൻസിബയുടെ പരാതിയിൽ അൻസിബയ്ക്ക് അനുകൂല മൊഴി നൽകി രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നാണ് കടവന്ത്ര പൊലീസിന് നൽകിയ മൊഴി. പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി. നടി നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തുന്നുവെന്ന് ആരോപിച്ചാണ് നടൻ ടിനിടോമിനെതിരെ അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്. കൊച്ചി ഇന്‍ഫോ പാർക്ക് പൊലിസിനാണ് പരാതി നൽകിയത്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം തന്റെ മതവിശ്വാസത്തെയും പേരിനെയും ഉപയോഗിച്ച് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം നൽകാനാണ് ടിനി ശ്രമിച്ചത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ മതംമാറ്റാൻ ശ്രമിച്ചു എന്ന തരത്തിൽ ജിഹാദി അധിക്ഷേപമുൾപ്പെടെയുള്ള വ്യാജപ്രചാരണങ്ങളാണ് ടിനി ടോം താരസംഘടനക്കുള്ളിലും പുറത്തും നടത്തിയത്. എന്നാൽ ഭാഗ്യവശാൽ പ്രൊഡക്ഷൻ കൺട്രോളറും മകനും ഈ പ്രചാരണം വ്യാജമാണെന്ന് തുറന്നുപറഞ്ഞതുകൊണ്ട് മാത്രമാണ് വലിയൊരു കെണിയിൽ നിന്നും രാജ്യദ്രോഹക്കുറ്റം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിൽ നിന്നും താൻ രക്ഷപെട്ടതെന്നുമായിരുന്നു വിഷയത്തില്‍ അന്‍സിബയുടെ പ്രതികരണം.