Image: Facebook
സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തുന്നുവെന്ന് ആരോപിച്ച് നടൻ ടിനിടോമിനെതിരെ പൊലീസിൽ പരാതി നൽകി നടി അന്‍സിബ ഹസ്സന്‍. കൊച്ചി ഇന്‍ഫോ പാർക്ക് പൊലിസിനാണ് പരാതി നൽകിയത്. ടിനി ടോമിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസവും അൻസിബ രംഗത്തെത്തിയിരുന്നു.
ഇന്നലെയാണ് അൻസിബ ഇൻഫോ പാർക്ക് സ്റ്റേഷനിൽ പരാതി നൽകിയത്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ടിനി ടോം തനിക്കെതിരെ മാത്രമല്ല, കേരളം പോലുള്ള ഒരുമതേതര സമൂഹത്തോടാണ് തെറ്റ് ചെയ്തത്. അതിനാൽ ടിനി ഒരു സാമൂഹികവിപത്താണെന്നും അൻസിബ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അൻസിബയുടെയും, ടിനിയുടെയും മൊഴി വൈകാതെ രേഖപ്പെടുത്തും.
തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം തന്‍റെ മതവിശ്വാസത്തെയും പേരിനെയും ഉപയോഗിച്ച് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം നൽകാനാണ് ടിനി ശ്രമിച്ചത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ രാജീവ് കുടപ്പനക്കുന്നിന്‍റെ മകനെ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിൽ ജിഹാദി അധിക്ഷേപമുൾപ്പെടെയുള്ള വ്യാജപ്രചാരണങ്ങളാണ് ടിനി ടോം താരസംഘടനക്കുള്ളിലും പുറത്തും നടത്തിയത്. എന്നാൽ ഭാഗ്യവശാൽ പ്രൊഡക്ഷൻ കൺട്രോളറും മകനും ഈ പ്രചാരണം വ്യാജമാണെന്ന് തുറന്നുപറതുകൊണ്ട് മാത്രമാണ് വലിയൊരു കെണിയിൽ നിന്നും രാജ്യദ്രോഹക്കുറ്റം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിൽ നിന്നും താൻ രക്ഷപെട്ടതെന്നുമായിരുന്നു ഇക്കാര്യത്തിൽ നടിയുടെ പ്രതികരണം.