Image: facebook.com/KunchackoBoban
കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മ്മാതാക്കള്‍ക്കുമെതിരെയാണ് നടപടി വരുന്നത്. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. വ്യക്തിവിവര മോഷണക്കുറ്റവും ചുമത്തും. സ്ട്രീമിങ് കമ്പനി നെറ്റ് ഫ്‌ളിക്‌സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്‌സ് ആപ്പും കേസില്‍ പ്രതികളാകും.
ചിത്രത്തിലെ ഒരിടത്ത് മൊബൈല്‍ നമ്പര്‍ കാണിച്ചതിന് പിന്നാലെ നമ്പറിന്‍റെ ഉടമയായ കണ്ണൂര്‍ സ്വദേശിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തുടർന്നാണ് നിർമ്മാതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. മൊബൈല്‍ നമ്പര്‍ നല്‍കിയത് വ്യക്തി ജീവിതത്തെ ബാധിച്ചുവെന്നും ഡമ്മി നമ്പര്‍ ഉപയോഗിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടുവെന്നും പരാതിക്കാരൻ വാദിച്ചു.
നമ്പര്‍ ഉപയോഗിക്കുന്നതില്‍ പരാതിക്കാരനിൽ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടില്ല. വ്യക്തിഗത മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചത് വ്യക്തിവിവര മോഷണമാണെന്നും ഐടി നിയമത്തിന്‍റെ പ്രസക്ത വകുപ്പ് പ്രകാരം കുറ്റകരമെന്നും പരാതിയിലുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരുടെ അശ്രദ്ധ കാരണം ജീവിതവും തൊഴിലും തടസപ്പെട്ടുവെന്നും പരാതിക്കാരൻ വാദിച്ചു. തുടര്‍ന്നാണ് അന്വേഷണം നടത്തി കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.