മഹേഷ് പവാർ (Image: instagram.com/mahesh_pawar_2427)
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കാര്‍ നിയന്ത്രണം വിട്ട് ആയിരം അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് യുവ നടനും സുഹൃത്തുക്കള്‍ക്കും ദാരുണാന്ത്യം. ‘അപ്പി ആംചി കളക്ടർ' എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തനായ മഹേഷ് പവാറാണ് മരിച്ചത്. 25 വയസ്സായിരുന്നു. മഹേഷിനൊപ്പം സഞ്ചരിച്ചിരുന്ന ഏഴ് പേരും അപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. പോളാദ്പൂർ-മഹാബലേശ്വർ റോഡിലെ അംബേനാലി ഘട്ടിലായിരുന്നു അപകടം.
മഹേഷ് അടക്കം മരിച്ച എട്ടുപേരും 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. മഹേഷിനെ കൂടാതെ സത്താറ സ്വദേശികളായ റിതേഷ് ലോഖണ്ഡെ (22), സുഹാസ് ലോഖണ്ഡെ (20), ഉത്കർഷ് ഷിംഗ്തെ (21), നിഖിൽ ഷിംഗ്തെ (25), ആദിത്യ സാലുങ്കെ (21), രാജേഷ് കട്കർ (35), രത്നഗിരി സ്വദേശിയായ അൻഷ് ചവാൻ (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഇവര്‍ ദാപോളിയിലെ ഹാർണെയിൽ നിന്ന് സത്താറയിലേക്ക് പുറപ്പെട്ടത്. ഏറെ സമയം കഴിഞ്ഞിട്ടും സത്താറയിൽ എത്താതിരുന്നതോടെ ആശങ്കാകുലരായ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
പോളാദ്പൂരിനടുത്തായിരുന്നു മരിച്ചവരുടെ അവസാന ഫോണ്‍ ലൊക്കേഷൻ. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അംബേനാളി ഘട്ട് ഭാഗത്ത് നടത്തിയ തിരച്ചിൽ കൊക്കയിൽ കാർ കണ്ടെത്തുകയായിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കൊക്കയിലേക്ക് മറിഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുഖം രേഖപ്പെടുത്തി.