ചിതങ്ങള്‍ Aswanth Kok എന്ന യൂട്യൂബ് ചാനലില്‍ നിന്നും the.real.madhav എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും
യൂട്യൂബ് സിനിമാ റിവ്യൂവർമാർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മാധവ് സുരേഷ് ചിത്രം അങ്കം അട്ടഹാസത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആദ്യഷോയ്ക്ക് പിന്നാലെ യൂട്യൂബർമാർ ചിത്രത്തിന്റെ കഥ വെളിപ്പെടുത്തിയെന്നും നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർമാരിൽ ഒരാൾ തന്നോട് ഒരുലക്ഷം രൂപ ചോദിച്ചെന്നുമാണ് നിര്‍മാതാവ് അനില്‍ കുമാര്‍ ആരോപിച്ചത്. മാധവ് സുരേഷിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അണിയറ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് യൂട്യൂബർ അശ്വന്ത് കോക്ക്.
ചിത്രത്തിലെ നായകനായ മാധവ് സുരേഷിനെതിരെയാണ് അശ്വന്ത് കോക്കിന്‍റെ വിമര്‍ശനം. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഓണ്‍ റെക്കോര്‍ഡില്‍ പറയുകയാണെന്നും ഇതിന് തെളിവുണ്ടോ എന്നുമാണ് അശ്വന്തിന്‍റെ ചോദ്യം. 'ഇത്തരം കാര്യങ്ങളില്‍ ഞാന്‍ സാധാരണ പ്രതികരിക്കാറില്ല, എനിക്ക് ഒറ്റ ബാങ്ക് അക്കൗണ്ട് മാത്രമെയുള്ളൂ അന്വേഷിച്ചോ. പറയുമ്പോള്‍ മിനിമം മര്യാദ വേണം, ഒരു ലക്ഷം രൂപ കേരളത്തിലെ എല്ലാവര്‍ക്കും കൊടുത്താലും ആരും പടം കാണില്ല. ഇത് കണ്ട അവസ്ഥ എനിക്കേ അറിയൂ' എന്നാണ് അശ്വന്ത് യൂട്യൂബില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.
'എന്‍റെ ആള്‍ക്കാരാണ് ബന്ധപ്പടുന്നതെന്നാണ് പറയുന്നത്. എനിക്ക് വേറെ ആള്‍ക്കാരില്ല. എനിക്കിത്രയും പൈസ ആവശ്യമില്ല. 10 പൈസ ഒരു മനുഷ്യന്‍റെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഒരാളുടെ അടുത്ത് നിന്ന് കാലി ചായ വാങ്ങി കുടിക്കാത്ത ആളാണ്. ഒരു തെളിവ് വേണ്ടെ, എടാ മാധവ് സുരേഷേ.. തെളിവ് എവിടെ' എന്നും അശ്വന്ത് കോക്ക് ചോദിച്ചു.
ഒരു കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ഫാനാണ് ഞാന്‍. നിനക്ക് ഉളുപ്പുണ്ടോ എന്നെ കുറിച്ച് പറയാന്‍. പൈസ വാങ്ങിയതിന് തെളിവ് കാണിച്ചാല്‍ സോഷ്യല്‍ മീഡിയ പരിപാടി നിര്‍ത്തും. വി.ഡി. സതീശന്‍ പറഞ്ഞതു പോലെ വനവാസത്തിന് പോകും. വക്കീലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസ് ഫയല്‍ ചെയ്യുകയാണെന്നും അശ്വന്ത് പറഞ്ഞു.
അശ്വന്ത് കോക്കിനെതിരെയും വാര്‍ത്തസമ്മേളനത്തില്‍ നിര്‍മാതാവ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അശ്വന്ത് കോക്ക് പണം വാങ്ങിയാണ് റിവ്യൂ ചെയ്യുന്നതെന്നും അശ്വന്ത് ഉണ്ടാക്കിയ നഷ്ടം ചെറുതല്ലെന്നുമായിരുന്നു ആരോപണങ്ങള്‍. 'അശ്വന്ത് കോക്ക് എന്ന യൂട്യൂബർ ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. പത്തുലക്ഷം പേരെങ്കിലും സിനിമ കാണുന്നത് ഇല്ലാതാക്കി. അശ്വന്ത് കോക്ക് പൈസ വാങ്ങിയാണ് റിവ്യൂ പറയുന്നതെന്ന് എനിക്ക് വ്യക്തമായ അറിവുണ്ട്. ഒരു സിനിമയ്ക്ക് ഒരുലക്ഷം രൂപയാണ് അയാൾ ചോദിക്കുന്നത്. ഒരുലക്ഷം കൊടുത്തില്ലെങ്കിൽ അയാൾ നെഗറ്റീവ് പറയും'.