ഇസ്ലാം മതത്തിലേക്ക് മാറിയതിനെ പറ്റി തുറന്നുപറഞ്ഞ് തമിഴ് നടന്‍ ജയ്. ഹിന്ദുമതത്തേയും ക്രിസ്തുമതത്തേയും താന്‍ പിന്തുടര്‍ന്നിരുന്നുവെന്നും എന്നാല്‍ അവിടെ തനിക്ക് അപമാനങ്ങള്‍ നേരിട്ടിരുന്നുവെന്നും ജയ് പറഞ്ഞു. പ്രതീക്ഷിക്കാത്ത തൃപ്തിയില്ലാത്ത അനുഭവങ്ങള്‍ നേരിട്ടുവെന്നും എന്നാല്‍ മസ്ജിദില്‍ എല്ലാവരും തുല്യരാണെന്ന തോന്നലുണ്ടായി എന്നും ജയ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
'2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താല്പര്യം കാണിച്ച് പിന്തുടരാൻ തുടങ്ങിയത്. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. എല്ലാ വിശ്വാസങ്ങളേയും പിന്തുടര്‍ന്നു. പക്ഷേ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി. ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല. പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി.
അതിനുള്ളിൽ വന്നാൽ ദൈവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല. നമുക്ക് പ്രാർഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ കാരക്ടർ മാറാൻ തുടങ്ങി,' ജയ് പറഞ്ഞു.