കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്നലെ ചേർന്ന മൂന്നു മണിക്കൂർ ഹൈമാന്‍ഡ് യോഗത്തിനുശേഷവും ഒറ്റ പേരിലേക്ക് എത്താൻ കഴിയാത്തതിനാൽ തീരുമാനം മല്ലികാർജുൻ ഖർഗെക്ക് വിട്ടിരുന്നു. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാവാത്തതിനെ പറ്റി സോഷ്യല്‍ മീഡിയയിലും ചര്‍ച്ച സജീവമാണ്. വലിയ ട്രോളുകളാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്നത്. ഇതിനിടയ്ക്ക് നടി കൃഷ്ണ പ്രഭ വിഷയത്തില്‍ പറഞ്ഞ അഭിപ്രായം ശ്രദ്ധ നേടുകയാണ്. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോവുകയാണ്. കേരളത്തില്‍ ആര് മുഖ്യമന്ത്രിയാവാനാണ് ആഗ്രഹം എന്ന ഓണ്‍ലൈന്‍ മീഡിയയുടെ ചോദ്യത്തോട് 'അവര്‍ക്കേ അറിയില്ല, പിന്നെ ഞാന്‍ എങ്ങനെ പറയാനാണ്' എന്നാണ് കൃഷ്ണ പ്രഭ ചോദിച്ചത്. അവര്‍ക്ക് തീരുമാനമില്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് തീരുമാനിക്കാനാണെന്നും കൃഷ്ണ പ്രഭ ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിന് മുൻതൂക്കം ഉണ്ടെങ്കിലും സോണിയ ഗാന്ധി അനുകൂല തീരുമാനമെടുക്കുമെന്നാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ പ്രതീക്ഷ. എംഎൽഎമാരുടെ പിന്തുണ എന്ന പാർട്ടി മാനദണ്ഡത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് കെസി പക്ഷം.