തന്റെ വസ്ത്രധാരണത്തെയും സംസാര രീതിയെയും നിരന്തരം പരിഹസിക്കുന്നവർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി സീരിയൽ നടിയും ബിഗ് ബോസ് താരവുമായ ഡോ. ബിന്നി. കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വസ്ത്രധാരണത്തെ ചൊല്ലി പരിഹസിച്ചയാൾക്ക് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് താരം മറുപടി നൽകിയത്. ഇത്തരം സൈബർ ആക്രമണങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന് താരം പറഞ്ഞു.
ചില നെഗറ്റീവ് കമന്റോളജിസ്റ്റുകൾക്ക് വേണ്ടിയാണ് വിഡിയോ എന്നുപറഞ്ഞാണ് ബിന്നി തുടങ്ങുന്നത്. കുറെ നാളായി താൻ എന്ത് സംസാരിച്ചാലും അതിനെ കുറ്റം പറയുന്നവരെ കൂടി ഉദ്ദേശിച്ചാണ് വിഡിയോ ചെയ്യുന്നതെന്നും ബിന്നി കൂട്ടിച്ചേർത്തു. ബോഡികോൺ ഡ്രസ്സുകളെക്കുറിച്ചോ ആധുനിക ഫാഷനെക്കുറിച്ചോ ധാരണയില്ലാത്തവരാണ് വസ്ത്രധാരണത്തിനെതിരെയുള്ള നെഗറ്റീവ് കമന്റുകൾക്ക് പിന്നിലെന്നും ബിന്നി പറയുന്നു.
'കഴിഞ്ഞ ദിവസം ഐഡിയലിന്റെ ഉദ്ഘാടനത്തിന് പോയപ്പോൾ ഞാൻ ധരിച്ചിരുന്ന സാറ്റിൻ ഫുൾ ലെങ്ത് സ്കർട്ടിനെയും ക്രോപ്പ് ടോപ്പിനെയും പരിഹസിച്ച ഒരു ചേട്ടനെ എനിക്ക് കാണിച്ചുതരാനുണ്ട്. സ്ത്രീകൾ സാരി മാത്രമേ ഉടുക്കാവൂ എന്നും, അതും നിങ്ങൾ ചിന്തിച്ചു വച്ചിരിക്കുന്ന വൃദ്ധകളെപ്പോലെ ഉടുത്താൽ മാത്രമേ അത് വസ്ത്രമാകൂ എന്നും, മറ്റുള്ളവർക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം ഇല്ലെന്നും കരുതി ആ ആശയത്തിൽ മുറുകെപ്പിടിച്ച് ചാവാൻ നിൽക്കുന്ന കുറെ പേരുണ്ട്.
ആ ചേട്ടൻ കമന്റ് ചെയ്തിരിക്കുന്നത് 'സാരി ഷോപ്പ് തുടങ്ങിയിട്ട് അടിപ്പാവാട ഇട്ടാണോ നടക്കുന്നത്' എന്നാണ്. എഴുതിയത് കണ്ടാൽ വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് തോന്നുമെങ്കിലും ആശയം വലുതാണല്ലോ! സത്യത്തിൽ അടിപ്പാവാട ഇട്ടു നടക്കുന്നത് അത്ര മോശമാണോ ചേട്ടാ, അത് ഇടാതെ നടക്കുന്നതല്ലേ മോശം? ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചത്.
ആധുനികമായ സാറ്റിൻ സ്കർട്ട് എന്താണെന്നും അടിപ്പാവാട എന്താണെന്നും അറിയാത്ത അറിവില്ലായ്മ ഞാൻ ക്ഷമിക്കുന്നു, പക്ഷേ എന്റെ അടിപ്പാവാടയെപ്പറ്റി നോക്കി നടക്കുന്നത് ചേട്ടന്റെ ഭാര്യ അറിഞ്ഞാൽ അത് മോശമല്ലേ? ഇങ്ങനെയൊക്കെ കമന്റ് ഇടുന്ന ചേട്ടന് രണ്ട് പെൺകുട്ടികളുണ്ട്, അവർ നാളെ വളർന്നു വരേണ്ടവരാണ്. ഒരു പത്തോ ഇരുപത്തഞ്ചോ കൊല്ലം കഴിഞ്ഞ് തലമുറകൾ മാറുമ്പോഴും ആ കുട്ടികൾ ചേട്ടൻ പറയുന്നതുപോലെ സാരി മാത്രം ഉടുത്തു നടക്കണം, സ്കർട്ട് ഇടാൻ പാടില്ല എന്നൊക്കെ പറയുന്നത് കഷ്ടമാണ്. ശരിക്കും ഇത് ഇടാതെ പോകുന്നതാണ് മോശം.
വേറൊരാളുടെ ഭാര്യയുടെയോ സ്ത്രീകളുടെയോ അടിപ്പാവാടയുടെ കാര്യം അന്വേഷിക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് ചേർന്ന പണിയാണോ എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ബോഡികോൺ ഡ്രസ്സുകളെക്കുറിച്ച് വലിയ ധാരണയില്ലാത്തവരാണ് ഇത്തരം നെഗറ്റിവ് കമന്റുകൾ ചെയ്യുന്നത്, അവർക്ക് ഇതുപോലെയുള്ള മറുപടി തന്നെയാണ് അർഹിക്കുന്നത്' - ബിന്നി പറയുന്നു.