റിയാലിറ്റി ഷോ താരം ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുൻ ഭാര്യ സജ്‌ന നൂർ രംഗത്ത്. താനും ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നു. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഫിറോസ്, സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെപ്പോലും പീഡിപ്പിച്ചുവെന്ന് സജ്‌ന വിഡിയോയിലൂടെ വെളിപ്പെടുത്തി.
സാമ്പത്തികമായി തന്നെ തകർക്കുകയും തന്റെ പേരിലുള്ള വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഫിറോസ് ഖാൻ തന്നെയോ തന്റെ മക്കളെയോ കൊല്ലാൻ പോലും മടിക്കാത്ത ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നും സജ്‌ന ആരോപിച്ചു. ലഹരി ഉപയോഗം, വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ചതിക്കൽ, ആദ്യ ഭാര്യയുടെ പണവും സ്വർണ്ണവും തട്ടിയെടുക്കൽ തുടങ്ങി നീണ്ട ആരോപണങ്ങളുടെ പട്ടികയാണ് സജ്‌ന ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
‘‘ഇത്രയും കാലം ഞാൻ സഹിച്ച് സഹിച്ച് ഇവിടെ വരെ എത്തി. ഇനി എനിക്ക് സഹിക്കാൻ വയ്യ. എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചതാണ്. നിയമ പോരാട്ടത്തിന് ഇറങ്ങുകയാണ്. അവരും (ആദ്യ ഭാര്യ) പേടിച്ചാണ് ജീവിക്കുന്നത്. ഞാൻ അനുഭവിക്കുന്ന അതേ പീഡനമാണ് അവരും അനുഭവിച്ചത്. ആ കുഞ്ഞിന് 17 വയസായി. ഒരു തരി സ്വർണം പോകട്ടെ ഒരു മിഠായി പോലും മേടിച്ചിട്ടില്ല. ഇവരും പറയുന്നത് അവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നാണ്. അപ്പോൾ എന്റെ വിവാഹവും നിയമവിരുദ്ധമാണ്. ഇവൻ ഇത്രയും ദ്രോഹം ചെയ്തതുപോരെ.
പ്രശ്നങ്ങൾ തുടങ്ങാൻ കാരണം എനിക്കുള്ള അഞ്ചു സെന്റ് സ്ഥലവും വീടുമാണ്. ആ വസ്തു അവന്റെ പേരിലോട്ട് എഴുതിക്കൊടുത്താൽ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്. അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞു. എനിക്ക് എന്റെ കുഞ്ഞുങ്ങളുണ്ട്. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളത് നിങ്ങൾക്ക് അടിച്ചുപൊളിക്കാൻ തരാൻ പറ്റില്ല. ആ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. എന്റെ പേരിൽ ആ വീടിന് 15 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട്. അത് ലാപ്‌സ് ആയി കിടക്കുകയാണ്. കൂടാതെ ഒരു ക്രെഡിറ്റ് കാർഡ് എന്റെ തലയിലാക്കി.
അവന് ഞാൻ ഗിഫ്റ്റ് ആയി കൊടുത്ത ബുള്ളറ്റിന്റെ തിരിച്ചടവും എന്റെ തലയിലായി. എന്റെ സിബിൽ സ്കോർ പോയി, ഇപ്പോൾ എനിക്ക് ഒരു പേഴ്സണൽ ലോൺ പോലും എടുക്കാൻ പറ്റാത്ത രീതിയിൽ എന്നെ ഉരുക്കി ഇട്ടിരിക്കുകയാണ്. എന്റെ മോൻ വിളിച്ചു പറഞ്ഞു, 'പപ്പാ ഉമ്മയുടെ ഇങ്ങനെയുള്ള വിഡിയോകൾ ഒന്നും ഇടല്ലേ, ഉമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പപ്പയോട് മിണ്ടില്ല' എന്ന്.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോനെ എല്ലാവരും കൂടി കളിയാക്കുകയാണ്. ഇയാളുടെ ആദ്യ ഭാര്യയെയും അയാൾ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. അവർക്ക് മീഡിയയിൽ വന്ന് സംസാരിക്കാൻ പേടിയാണ്, കാരണം അവരുടെ ഫാമിലി അത്രയും റെപ്യൂട്ടഡ് ആണ്. 150 പവനിലധികം അവർക്ക് നഷ്ടമായിട്ടും അവർ സഹിച്ചു നിൽക്കുകയാണ്. ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ ഇതിനകത്ത് കിടന്ന് പീഡനം അനുഭവിക്കുകയാണ്.
ഇയാളുടെ കണ്ണിൽ ഞങ്ങൾ വെറും മോശക്കാരികൾ, വേശ്യകൾ, തെണ്ടികൾ. പക്ഷേ ഈ ഞങ്ങൾ തന്നെയല്ലേ കഷ്ടപ്പെട്ട് രണ്ട് കുഞ്ഞുങ്ങളെ നോക്കുന്നത്? സഹികെട്ടാണ് ഇതൊക്കെ പറഞ്ഞുപോകുന്നത്. എന്റെ ജീവിതത്തിൽ ആരൊക്കെ വന്നാലും ഇവനെന്താണ്. ഇവനെന്താണ് പ്രശ്നം. എനിക്ക് ഒരാൾ ഒരു വിവരം തന്നിട്ടുണ്ട്, അത് ഞാൻ വിളിച്ചു തിരക്കി. അതൊരു മൈനർ കേസാണ്. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, 'ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ്' എന്ന്. അതുകൊണ്ട് ഞാൻ അത് പറയുന്നില്ല.
ഫിറോസിന്റെ മകളെ സ്വന്തം മകളായാണ് കാണുന്നത്. അതുപോലെ ഈ കുട്ടിയെയും മകളായി തന്നെയാണ് കാണുന്നത്. പക്ഷേ നിയമപരമായി ഞാൻ മൂവ് ചെയ്യുന്നുണ്ട്. ഇവന്റെ ഈ സ്വഭാവം ലോകം അറിയണം. അതുപോലെ തന്നെ ഒരു ബിഗ് ബോസ് കണ്ടസ്റ്റന്റിന്റെ കൂടെ ബെംഗളൂരിൽ ലഹരി ഉപയോഗിച്ച് ഹോട്ടൽ റൂം എടുത്ത് ആർമാദിച്ച കാര്യമുണ്ട്.
ഞാൻ ആ പെൺകുട്ടിക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. പുള്ളിക്കാരി മാപ്പ് പറയുന്നില്ലെങ്കിൽ ആ ബിഗ് ബോസ് കണ്ടസ്റ്റന്റ് ആരാണെന്ന് ഞാൻ വെളിപ്പെടുത്തും. മറ്റൊരു ആയുർവേദ ഡോക്ടറെ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് ശാരീരികം ആയി ഉപയോഗിച്ച ശേഷം ചതിച്ച കാര്യവുമുണ്ട്. ഷിയാസ് കരീമിന്റെ കേസിൽ വന്ന ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അഫയർ ഉണ്ടായിരുന്നു. അതും ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്.
ഞങ്ങൾ മാറി നിന്നിട്ടും അയാൾ വിവാഹമോചനം തരുന്നില്ല. നിയമപരമായല്ല എന്നെ വിവാഹം ചെയ്തിരിക്കുന്നത്. ഇയാൾ പലരെയും വിളിച്ച് പൈസയ്ക്ക് വേണ്ടി ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ആറു മാസം മുൻപേ പ്ലാൻ ചെയ്തതാണ്, ഇവരുടെ ഇടയിൽ പ്രശ്നമുണ്ടാക്കി ഇതൊക്കെ ചെയ്യണമെന്ന്. ഒരു സുഹൃത്ത് തന്നെയാണ് തെളിവ് സഹിതം ഇതെല്ലാം പറഞ്ഞുതന്നത്. 'നിന്നെ വെട്ടിക്കൊല്ലും' എന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. എനിക്ക് ജീവിക്കണം. വേണ്ട വേണ്ട എന്ന് വച്ചിട്ടും ഫിറോസ് ഖാൻ തന്നെയാണ് ഇതെല്ലാം പറയിപ്പിച്ചത്. ഇത്രയും വൈറൽ ആയത് ഒരുപക്ഷേ എല്ലാത്തിന്റെയും അവസാനമാകട്ടെ. എനിക്ക് ഒരു സ്വാതന്ത്ര്യം വേണം.
എന്നെയും എന്റെ കുഞ്ഞുങ്ങളെയും അയാളുടെ ആദ്യ ഭാര്യയെയും ഈ പീഡനത്തിൽ നിന്ന് രക്ഷിക്കണം. നിയമം ഞങ്ങൾക്ക് വേണ്ടി ഇടപെടണം. എന്റെ കയ്യിൽ കള്ളത്തരമില്ലാത്തതുകൊണ്ടാണ് ഞാൻ നിയമപരമായി മുന്നോട്ട് പോകുന്നത്. ഇയാളുെട പീഡനത്തിൽ പേടിച്ചാണ് ജീവിക്കുന്നത്. മൈനർ പെൺകുട്ടിയുടെ കാര്യം വരെ ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ നീറി നീറി ചാവുന്നതിനേക്കാൾ നല്ലത് അന്തസ്സായി മരിക്കുന്നതാണ്. ഇനി ഞാൻ ഒരു വിഡിയോയുമായി വരില്ല. ദയവുചെയ്ത് ഒരു പെണ്ണിനെ വലിച്ചു കീറരുത്. ന്യായത്തിന് കൂടെ നിൽക്കുക, പ്ലീസ്.’’–സജ്നയുടെ വാക്കുകൾ. തന്റെ മക്കളുടെ ഭാവിക്കും അന്തസ്സിനും വേണ്ടി നടത്തുന്ന ഈ പോരാട്ടത്തിൽ മാധ്യമങ്ങൾക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്ന് സജ്‌ന അഭ്യർത്ഥിച്ചു.