ഫിലിം ഫെയര്‍ പുരസ്കാരം വേദിയില്‍ ശ്രദ്ധ നേടി മമ്മൂട്ടിയുടെ പ്രസംഗം. മലയാളത്തില്‍ നിന്നുമുള്ള മികച്ച നടനുള്ള പുരസ്കാരം വാങ്ങിയതിന് ശേഷം തനിക്കൊപ്പം മല്‍സരിച്ച ആസിഫ് അലിയേയും ബേസില്‍ ജോസഫിനേയും വേദിയിലേക്ക് ക്ഷണിച്ചാണ് മമ്മൂട്ടി പ്രേക്ഷകരുടെ മനം കവര്‍ന്നത്. ആലങ്കാരികമായിട്ടായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
'എനിക്കൊപ്പം മല്‍സരിച്ച ആസിഫും ബേസിലും ഒരർഥത്തിലും എന്നെക്കാൾ ഒട്ടും താഴെ അല്ല. ഇടക്ക് എന്തോ സംഭവിച്ചു, അവാര്‍ഡ് ശില്‍പം ഉയര്‍ത്തിപ്പിടിച്ച്, അതുകൊണ്ടാണ് ഇവള്‍ എന്നിലേക്ക് തന്നെ വന്നത്. ആ രണ്ട് യുവാക്കളും വളരെ സുന്ദരന്മാരാണ്, എന്നിട്ടും അവള്‍ എന്നിലേക്ക് വന്നു, പ്ലീസ് വാടാ,' മമ്മൂട്ടിയുടെ വിളിയില്‍ വേദിയാകെ കരഘോഷമുയര്‍ന്നു. ഓടിവന്ന ആസിഫിനും ബേസിലിനുമൊപ്പം ട്രോഫി പിടിച്ച് മമ്മൂട്ടി വേദിയില്‍ നിന്നു.
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനമാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്തത്. ഭ്രമയുഗത്തിൽ കൂടെ അഭിനയിച്ചവരും മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ 70–ാമത് ഫിലിം ഫെയര്‍ അവാര്‍ഡാണിത്. മലയാളത്തില്‍ നിന്നും മികച്ച നടന് ലഭിക്കുന്ന 16–ാമത്തെ അവാര്‍ഡും. കിഷ്കിന്ധാകാണ്ഡത്തിലെ പ്രകടനത്തിന് ആസിഫ് അലിക്ക് മികച്ച നടനുള്ള ക്രിട്ടിക് പുരസ്കാരം ലഭിച്ചിരുന്നു.