വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ രാഹുല്‍ ഈശ്വര്‍. ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും നാണവും മാനവും ഇല്ലാത്ത ഗോഡ്സേവാദികളുടെ സിനിമ ആണ് കേരള സ്റ്റോറി 2 എന്നും രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഹിന്ദുക്കളെ പറ്റിക്കാനും, മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമുള്ള പ്രൊപഗൻഡയാണ് കേരളം സ്റ്റോറി 2 എന്നും രാഹുൽ ഈശ്വർ പറയുന്നു.
മുസ്‌ലിംകള്‍ ഹിന്ദുവായ യുവതിയെ ബീഫ് കഴിപ്പിക്കുമോ? ഇത് കള്ളകഥയാണ് എന്നാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചത്. ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനും ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത്– ഈസ്റ്റ് അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരുമെന്നും രാഹുല്‍ കുറിച്ചു. കേരള സ്റ്റോറി 2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികളുടെ സിനിമായാണെന്നും ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികളാണ് ഇവരെന്നും രാഹുല്‍ പറയുന്നുണ്ട്.
‘ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമുള്ള വൃത്തികെട്ട പ്രൊപഗൻഡയാണ് കേരള സ്റ്റോറി 2. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ.. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്’ രാഹുല്‍ കുറിച്ചു.
അതേസമയം, ‘ദ് കേരള സ്റ്റോറി 2 :ഗോസ് ബിയോണ്‍ണ്ടിന്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചിട്ടുണ്ട്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ചിത്രത്തിന്‍റെ സംവിധായകന്‍ കാമാഖ്യ നാരായണ സിങ് അറിയിച്ചു. രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും ഇനി തിയറ്ററില്‍ പോയി സിനിമ കാണാൻ കഴിയുമെന്നും യുഎ റേറ്റിങ് നല്‍കിയതിന് ബോർഡിനോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ യുവാക്കളും മാതാപിതാക്കളും സിനിമ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണഗതിയില്‍ സങ്കീര്‍ണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് (അഡള്‍ട്ട് ഓണ്‍ലി) ആണ് നല്‍കാറുള്ളത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേരള സ്റ്റോറിയടെ ആദ്യ ഭാഗത്തിന് എ സര്‍ട്ടിഫിക്കറ്റായിരുന്നു . എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തോട് വിവാദങ്ങള്‍ക്കിടയിലും മൃദു സമീപനമാണ് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ 14 വയസിനും അതിനു മുകളിലുള്ളവര്‍ക്കും ചിത്രം തിയറ്ററില്‍ ചെന്ന് കാണാന്‍ സാധിക്കും. ഇത് വഴി ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ചിത്രത്തിന്‍റെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.