തന്‍റെ കാൻസർ ചികിത്സയിലുണ്ടായ വീഴ്ച തുറന്ന് പറഞ്ഞ് നടി മംമ്‌ത മോഹൻദാസ്. മാരകമായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഭാവിയിലെ മാതൃത്വത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടർമാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയില്ലെന്ന് മംമ്‌ത ആരോപിക്കുന്നു.
ചികിത്സയുടെ ഭാഗമായുള്ള ട്രാൻസ്‌പ്ലാന്റ് നടപടികൾക്ക് മുൻപ് അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് ആരും തന്നോട് സംസാരിച്ചില്ലെന്ന് മംമ്‌ത വെളിപ്പെടുത്തി. 2009-ൽ ഹോഡ്ജ്കിൻസ് ലിംഫോമ ബാധിച്ച താരം നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. എന്നാൽ 2013-ൽ രോഗം വീണ്ടും തിരിച്ചെത്തിയപ്പോഴും തളരാതെ പോരാടാൻ മംമ്‌തയ്ക്ക് കഴിഞ്ഞു.
‘എനിക്ക് കാൻസർ ആണെന്ന് കണ്ടുപിടിച്ചത് 24 വയസിലാണ്. 27-28 വയസ്സിലാണ് ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത്. എന്റെ അണ്ഡം ശീതീകരിച്ചു വയ്ക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡോക്ടർമാർക്ക് ഇതേകുറിച്ച് അറിയാം. പക്ഷേ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ അതിനെപ്പറ്റി പോയി ചോദിക്കുന്നത്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങൾ അതേപ്പറ്റി ചോദിച്ചില്ല എന്ന മുടന്തൻ ന്യായമാണ്.
നമുക്ക് ഇതേപ്പറ്റി എങ്ങനെ അറിയാൻ ആണ്. അന്നൊക്കെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. ഞാൻ അവരെ കുറ്റം പറയുന്നില്ല, പക്ഷേ നമ്മുടെ വൈദ്യശാസ്ത്ര മേഖല കൃത്യമായൊരു ഘടനയില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്നും മംമ്ത പറഞ്ഞു.