തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനോട് തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് നടി മല്ലിക സുകുമാരന്‍. കെഎസ്ആര്‍ടിസി ബസ് വിഷയത്തില്‍ ചെയ്തത് ശരിയായില്ലെന്ന് അവര്‍ പറഞ്ഞു. ഗാലറി വിഷന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തുറന്നടിച്ചത്. 

ഇത്രയും സ്മാര്‍ട്ടായ കുട്ടി ആ കെഎസ്ആര്‍ടിസി ബസിന്‍റെ വിഷയത്തില്‍ ചെയ്തത് ശരിയായില്ല. മേയറാണ് അവര്‍. ആ ബസ് പിടിച്ചു നിര്‍ത്താന്‍ ഒരു പൊലീസുകാരനോട് പറഞ്ഞാല്‍ പോരായിരുന്നോ? അങ്ങനെ അധികാരം കാണിക്കേണ്ട കുട്ടിയല്ലേ. അതിനുപകരം വണ്ടി കൊണ്ട് കുറുകെയിട്ട്, ഡ്രൈവറിന്‍റെ ജോലിയും പോയി. അത് ആര്യ ക്ഷമിക്കും. എന്തിനാണ് ഈ ശാപമൊക്കെ എന്നും മല്ലിക ചോദിച്ചു. 

ആര്‍എസ്എസിന്‍റെ ചരിത്രം വായിച്ചവര്‍ക്ക് വര്‍ഗീയ വാദിയാവാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. വിചാരധാര വിചാരിക്കേണ്ട രീതിയില്‍ വായിക്കണമെന്നും അടിച്ചമര്‍ത്തുന്നവരെ എതിര്‍ക്കണമെന്നാണ് അതില്‍ പറഞ്ഞതെന്നും മല്ലിക പറഞ്ഞു.

'ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തോട് എനിക്ക് ഇഷ്ടമുണ്ട്. രാജീവ് ചന്ദ്രശേഖറിനോട് ആളുകള്‍ എതിര്‍പ്പ് പറയുമെങ്കിലും അദ്ദേഹത്തിന് അദ്ഭുതങ്ങള്‍ ചെയ്യാനാവും. ഒരുപാട് പ്ലാനും പദ്ധതും ഉള്ള ആളാണ്. ആര്‍എസ്എസിന്‍റെ ചരിത്രം ശരിക്ക് വായിച്ച് പഠിച്ചിട്ടുള്ളയാള്‍ക്ക് ഒരു വര്‍ഗീയ വാദിയാവാന്‍ പറ്റില്ല. വിചാരധാര വിചാരിക്കേണ്ട രീതിയില്‍ വായിച്ചാല്‍ മതി. ഹിന്ദുരാഷ്ട്രത്തില്‍ അവര്‍ ഊന്നുന്നുണ്ട്. കാരണം ഹിന്ദുക്കള്‍ കൂടുതലുണ്ട്. പക്ഷേ അവരെ അടിച്ചമര്‍ത്താന്‍ വരുന്നവരെ എതിര്‍ക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. 

ഹിന്ദു– മുസ്​ലിം സംഘര്‍ഷത്തോട് യോചിപ്പില്ല. നോര്‍ത്ത് ഇന്ത്യയില്‍ സംഘടനകളും വ്യക്തികളുമാണ് അക്രമമുണ്ടാക്കുന്നത്. ഇതെല്ലാം തകര്‍ക്കൂ എന്ന് നേതാക്കള്‍ പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,' മല്ലിക സുകുമാരന്‍ പറഞ്ഞു.