ഗീതു മോഹന്‍ദാസ്–യഷ് ചിത്രം ടോക്സിക്; എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവമായി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി. യൂട്യൂബില്‍ കാണുന്ന വിഡിയോകളെല്ലാം സെന്‍സര്‍ ചെയ്തതാവണമെന്നില്ല എന്ന് പ്രസൂണ്‍ ജോഷി പറഞ്ഞു.
'ഇപ്പോള്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല. സിനിമ സെന്‍സറിങ്ങിനായി അയച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാണുന്ന പലതും സർട്ടിഫിക്കറ്റ് നൽകിയത് ആവണമെന്നില്ല. അവ സെൻസർ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അതിനാൽ ഒടിടിയിലോ യൂട്യൂബിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ആളുകൾ കാണുന്ന കാര്യങ്ങൾ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല. സെൻസർ നടപടികൾ കഠിനമായ ജോലിയാണ്. അത് ആരും പുറത്തുകാണില്ല. സംവിധായകർ പറയുന്ന കാര്യങ്ങളും സമൂഹം പ്രതീക്ഷിക്കുന്നതും തമ്മിൽ സമതുലിതാവസ്ഥ നിലനിർത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിക്കുകയാണ്,' പ്രസൂണ്‍ പറഞ്ഞു.
എന്നാല്‍ വിജയ് ചിത്രമായ ജനനായകനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.