സിനിമകളിലും സീരിയലുകളിലും വില്ലൻ വേഷങ്ങളിലൂടെ സുപരിചിതനായ നടനാണ് കവിരാജ് . കല്യാണരാമൻ സിനിമ കണ്ടവരാരും ഇദ്ദേഹത്തെ മറക്കാനിടയില്ല. 'നിറം' മുതൽ അൻപതോളം സിനിമകളിൽ അഭിനയിച്ച കവിരാജ് ഇപ്പോൾ അണിഞ്ഞിരിക്കുന്ന ജീവിതവേഷം മാറംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയുടേതാണ്. അമ്മയുടെ മരണ ശേഷമാണ് താൻ ആത്മീയ പാതയിലേക്ക് തിരിഞ്ഞതെന്ന് കവിരാജ് പറയുന്നു. ഓൺ ലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘അമ്മയുടെ ആണ്ട് നടത്തുന്നത് വരെ ഞാൻ വിഷാദരോഗം പോലെയുള്ള അവസ്ഥയിലായി. ഭാര്യ അനു അന്ന് ഗർഭിണിയാണ്. അമ്മ മരിച്ച് അടുത്തയാഴ്ച അവൾ പ്രസവിച്ചു. കുഞ്ഞുണ്ടായത് സന്തോഷമാണെങ്കിലും ഞാൻ അമ്മയുടെ അടിയന്തരത്തിന്റെ തിരക്കുകളിലായിരുന്നു. ആരും സഹായത്തിനില്ലായിരുന്നു. പ്രസവിക്കുമ്പോൾ ഞാൻ അടുത്ത് വേണമെന്ന് പറഞ്ഞപ്പോൾ വണ്ടി പിടിച്ച് പോയി. കുഞ്ഞിനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു. കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞ് നടക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഭാര്യ കുഞ്ഞിനെയും കൊണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയി. പിന്നെ വന്നില്ല. ഞാൻ വീടും പൂട്ടി ഇറങ്ങി ഹിമാലയം വരെ പോയി അലഞ്ഞു.
ആത്മീയതയിലേക്ക് തിരിഞ്ഞപ്പോൾ വീട്ടിൽ ദാരിദ്ര്യമായി. ഞാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ്. ഭാര്യയോടും ഒട്ടും സംസാരിക്കാതായി. അങ്ങനെയാണ് അവൾ പോയത്. വീട് പൂട്ടി ഞാനും എന്റെ വഴിക്ക് പോയി. ഭാര്യക്ക് പിന്നീട് തിരിച്ച് വരണമെന്നു തോന്നി. ഞങ്ങൾ വീണ്ടും യോജിച്ചു– കവി രാജ് അഭിമുഖത്തിൽ പറഞ്ഞു.