ദിയ കൃഷ്ണയുടെ ഡെലിവറി വിഡിയോ ഇതിനോടകം എട്ടു മില്യനിലേറെ ആളുകളാണ് കണ്ടത്. നിയോം അശ്വിൻ കൃഷ്‍ണ എന്നാണ് മകന് ദിയയും ഭർത്താവ് അശ്വിനും പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും ഇവർ പറഞ്ഞിരുന്നു. പ്രസവത്തിനു മുൻപേ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ദിയയും കുടുംബവും കടന്നുപോയത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് ലക്ഷങ്ങളാണ് ഇവർക്ക് നഷ്ടമായത്. ഇതേക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ ദിയ സംസാരിക്കുന്നത്. താൻ ഗർഭിണിയായിരുന്ന സമയത്ത്, കൈ നോക്കി പ്രവചിക്കുന്നയാൾ തന്നോട് ഇക്കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നെന്ന് ദിയ പറയുന്നു.
‘അന്ന് ഞാൻ നാലു മാസം ഗർഭിണിയാണ്. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുമ്പോൾ ഇത് പെണ്ണാണോ എന്ന ചോദ്യമില്ല, ആണായിരിക്കും എന്ന് ആ കൈനോട്ടക്കാരൻ പറഞ്ഞു. കുഞ്ഞ് ജനിക്കുന്ന സമയം ജൂലൈ ആണെന്ന് പറഞ്ഞപ്പോൾ ജൂൺ മാസമാകുമ്പോൾ കുട്ടി വയറ്റിലിരുന്ന് വലിയ പാഠം പഠിപ്പിക്കും എന്നും എന്നോട് പറഞ്ഞു. എന്റെ കയ്യിൽ നിന്നും പൈസ വെള്ളമൊഴുകും പോലെ ഒഴുകുകയാണ്, ഞാനതറിയുന്നില്ല എന്നും പറഞ്ഞിരുന്നു. ഷോപ്പിംഗിന്റെ കാര്യമാകും പറഞ്ഞതെന്ന് ഞാൻ അശ്വിനോട് പറഞ്ഞു. പക്ഷേ ജൂൺ മാസത്തിലാണ് ഈ കേസ് വരുന്നത്. അന്ന് ആ കൈനോട്ടക്കാരൻ പറഞ്ഞ പല കാര്യങ്ങളും നടന്നു. കുഞ്ഞ് വയറ്റിലിരുന്നപ്പോൾ ഞാനൊരു വലിയ പാഠം പഠിച്ചു. ഞാനിത്തരം കാര്യങ്ങളിൽ വിശ്വസിച്ചിരുന്ന ആളല്ല. പക്ഷേ, അദ്ദേഹം പറഞ്ഞത് സംഭവിച്ചു', ദിയ കൃഷ്‍ണ പറഞ്ഞു.