Image Credit: facebook.com/sandrathomasofficial
നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇനി നിയമ വിദ്യാര്‍ഥി. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അവര്‍ പഠനം ആരംഭിച്ചത്. സാന്ദ്ര തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിവരം പങ്കുവച്ചതും. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും അണിയാമെന്ന് തെളിയിക്കുകയാണ് താനെന്നും അവര്‍ കുറിച്ചു.
സാന്ദ്രയുടെ കുറിപ്പിങ്ങനെ: 'ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എന്‍റെ എല്‍എല്‍ബി യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മ, മുന്നില്‍ രണ്ട് വലിയ സിനിമാ പ്രൊജക്ടുകള്‍, സംരംഭക, ഇന്‍ഡസ്ട്രിയിലെ കരുത്തന്‍മാര്‍ക്കെതിരായ കഠിനമായ നിയമയുദ്ധം എന്നിങ്ങനെ ഒരായിരം കാര്യങ്ങള്‍.. വളര്‍ച്ച ഒരിക്കലും അവസാനിക്കില്ലെന്ന ഉറച്ച വിശ്വാസക്കാരിയാണ് ഞാന്‍.
നിയമം എക്കാലവും എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഒന്നാണ്. കേവലമൊരു ഡിഗ്രിക്കുമപ്പുറം ധൈര്യം, നിലപാട്, നീതിയ്ക്കായി ഒരു ഇടമുണ്ടാക്കല്‍ എന്നിവയും കൂടിച്ചേരുന്നതാണത്. ജീവിതത്തിന്‍റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരുന്നു, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്ന് തെളിയിക്കുന്നു.. എന്നും അക്കാദമിക്ക് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സാന്ദ്ര കുറിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിബിഎ നേടിയ സാന്ദ്ര ഇന്‍റര്‍നാഷനല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് സാന്ദ്ര പത്രിക നൽകിയെങ്കിലും പത്രിക തള്ളിയിരുന്നു. പിന്നീട് ഫിലിം ചേംബറിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.