കാന്‍ ഫെസ്റ്റിവെലില്‍ റെഡ് കാര്‍പ്പറ്റില്‍ നഗ്‌നതാ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. വസ്ത്രധാരണത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. 78-ാമത് പതിപ്പിന് മുന്നോടിയായി വസ്ത്രധാരണ നയത്തില്‍, 'റെഡ് കാര്‍പ്പറ്റില്‍ നഗ്നത നിരോധിച്ചിരിക്കുന്നു' എന്ന് എഴുതി.
ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ബിയാന്‍ക സെന്‍സറി സുതാര്യമായ വസ്ത്രം ധരിച്ചെത്തിയത് വിവാദമായിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത തേടിയവരോട് വസ്ത്രധാരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ടായിരുവെങ്കിലും ഇപ്പോള്‍ ചലച്ചിത്രോത്സവത്തിന്റെ മാനദണ്ഡങ്ങള്‍ക്കും ഫ്രഞ്ച് നിയമങ്ങള്‍ക്കും അനുസൃതമായി കര്‍ശനമായി നടപ്പാക്കുകയാണെന്നുമാണ് അധികൃതര്‍ വിശദീകരിച്ചത്.
ഫാഷൻ നിയന്ത്രിക്കുകയല്ല ലക്ഷ്യം, മറിച്ച് റെഡ് കാർപെറ്റ് പരിപാടികളിൽ പൂർണ്ണ നഗ്നത ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പരിഷ്‌കരിച്ച ചാര്‍ട്ടര്‍ പ്രകാരം ഫെസ്റ്റിവല്‍ വേദിയിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുന്നതോ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഫെസ്റ്റിവലിന് അധികാരമുണ്ടാകുമെന്നും സംഘാടകര്‍ വ്യക്തമാക്കി.