സിനിമ നടന്മാരും സംവിധായകരുമടക്കം ലഹരിക്കേസില്‍ പിടിക്കപ്പെടുമ്പോള്‍ സമൂഹമാധ്യമത്തില്‍ ലഹരിക്കെതിരെ ആഹ്വാനവുമായി ഉണ്ണി മുകുന്ദന്‍ രംഗത്ത്. ‘മാര്‍ക്കോ’ സിനിമയുമായി ബന്ധപ്പെടുത്തി പല ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. സിനിമ അതിതീവ്ര വലയന്‍സ് ആഹ്വാനമാണ് സമൂഹത്തിന് നല്‍കുന്നത് എന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതേ സിനിമയിലെ കഥാപാത്രത്തെ ചൂണ്ടിക്കാട്ടിയാണ് ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്.
ഒരു ഗ്രാമാണ് ഒരു സിഗരറ്റിന്റെ ഭാരം. അതേസമയം ‘ഹൈ’ ആകാന്‍ ഒരാള്‍ 50 കിലോ ഇരുമ്പ് ഉയര്‍ത്തേണ്ടി വരുന്നുണ്ട്. അതുകൊണ്ടു തന്നെ കയ്യിൽ സിഗരറ്റുള്ള 'മാര്‍ക്കോ'യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്‌സ്പായ്ക്കുള്ള 'മാര്‍ക്കോ' ആവാന്‍ ശ്രമിക്കുക എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്.
താരം പങ്കുവച്ച കുറിപ്പ്;
ബ്രാന്‍ഡും തരവും പരിഗണിച്ച് ഒരു സിഗരറ്റിന്റെ ഭാരം 0.7 മുതല്‍ 1.0 ഗ്രാം വരെയാണ്. ഫില്‍റ്ററും പേപ്പറടക്കം ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരുഗ്രാമാണ്. ഈ സിഗരറ്റ് ഉപയോഗിക്കുന്നതാണ് പൗരുഷം എന്ന് കരുതുന്നവര്‍ ദയവുചെയ്ത് നിങ്ങളുടെ സാധ്യതകള്‍ പുനഃപരിശോധിക്കണം. ‘ഹൈ' ആവാന്‍ പുരുഷന്മാര്‍ 50 കിലോ ഭാരമുള്ള ഇരുമ്പാണ് ഉയര്‍ത്തുന്നത്. അതുകൊണ്ടു തന്നെ ഏത് തിരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. കയ്യിൽ സിഗരറ്റുള്ള 'മാര്‍ക്കോ'യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്‌സ്പായ്ക്കുള്ള 'മാര്‍ക്കോ' ആവാന്‍ ശ്രമിച്ചുനോക്കൂ. അതിന് അല്‍പം നിശ്ചയദാര്‍ഢ്യം കൂടി വേണ്ടതുണ്ട്.
‘മാര്‍ക്കോ’യില്‍ നിന്നുള്ള ഒരു ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പ്. മലയാള സിനിമയില്‍ ഇങ്ങനെ തുറന്നുപറയാന്‍ യോഗ്യതയുള്ള ഒരേയൊരു നടന്‍ ഉണ്ണി മുകുന്ദനാണ് എന്നാണ് പോസ്റ്റിന് നിറയുന്ന കമന്‍റുകള്‍. ‘എനിക്ക് ഇഷ്ടം 6 പാക്ക് ഉള്ള, കുടുംബത്തിന് വേണ്ടി എത് ആറ്റം വരെയും പോരാടുന്ന മാർക്കോയെ ആണ്... സിഗരറ്റ് സിനിമയിലും വേണ്ടായിരുന്നു...’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ‘റിയല്‍ ഹീറോ’ എന്നാണ് പലരും താരത്തെ അഭിനന്ദിച്ച് കമന്‍റിടുന്നത്.