sruthi-shine

സിനിമ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് നടി വിന്‍ സി. അലോഷ്യസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ആ സിനിമയില്‍ സഹനടിയായിരുന്നത് താനാണോ എന്ന ചോദ്യം ഉയരുന്നുവെന്നും ഇതില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രുതി രജനികാന്ത്.

ആ സിനിമയിലെ സഹനടി താനായിരുന്നില്ല. വിന്‍ സി പറയുന്നതിന് മുന്‍പ് അത് ഷൈന്‍ ടോം ചാക്കോയാണെന്ന് തനിക്കും അറിയില്ലായിരുന്നു എന്നാണ് ശ്രുതി പറയുന്നത്. ഈ കാര്യങ്ങള്‍ വിന്‍ സിയുടെ സിനിമാ ഭാവിയെ ബാധിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതായും ശ്രുതി കൂട്ടിച്ചേര്‍ത്തു.

ശ്രുതി രജനികാന്തിന്‍റെ വാക്കുകള്‍;

വിന്‍ സി. അലോഷ്യസിനെ സംബന്ധിച്ച വിഷയത്തില്‍ എല്ലാവരും ചോദിക്കുന്നു ഞാനുണ്ടായിരുന്നോ ആ പടത്തില്‍, ഞാനായിരുന്നോ ആ സഹനടി എന്ന്. അല്ല. വിന്‍ സി വ്യക്തമാക്കും മുന്‍പ് എനിക്കും അറിയില്ലായിരുന്നു ആരാണ് ആളെന്ന്. വിന്‍ സി ഇത് പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ പിന്തുണ നല്‍കിയിരുന്നു. അങ്ങനെ പറയാന്‍ കാരണം ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒരുപാട് നടക്കുന്നുണ്ട്. 

എനിക്ക് വ്യക്തിപരമായി അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. മദ്യപിച്ച് ഷൂട്ടിങ് വൈകിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. അല്ലാതെ അതീവ ഭീകരമായതൊന്നും ഉണ്ടായിട്ടില്ല. പക്ഷേ സുഹൃത്തുക്കള്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. ഇത് കേട്ടിട്ടും അദ്ഭുതമില്ല എന്നത് വിഷമമുണ്ടാക്കുന്ന സത്യാവസ്ഥയാണ്. അതുകൊണ്ടാണ് വിന്‍ സിയെ പിന്തുണച്ചത്. മറ്റ് ആരായാലും ഞാന്‍ പിന്തുണ നല്‍കുമായിരുന്നു.

അഭിനയ താല്‍പര്യവുമായെത്തുന്ന ഒരുപാട് ആളുകളുണ്ട്. പ്രതികരണ ശേഷിയില്ലാതെ നില്‍ക്കരുത് എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് ചോദിച്ചാല്‍ എനിക്ക് അതില്‍ അഭിപ്രായമൊന്നുമില്ല. നിയമനടപടികള്‍ പൊലീസ് നോക്കിക്കോളും. രണ്ടുമൂന്ന് ദിവസത്തെ ചൂടാറുമ്പോള്‍ പ്രശ്നം മറക്കാതെ അതെങ്ങനെ മുന്നോട്ട് പോകുന്നു എന്നതാണ് നോക്കിക്കാണേണ്ടത്. ഇത് വിന്‍ സിയുടെ ഭാവിയെ ബാധിക്കാതിരിക്കട്ടെ എന്നാണ് പറയാനുള്ളത്.

ENGLISH SUMMARY:

Actress Vincy Aloshious has revealed that actor Shine Tom Chacko used drugs and misbehaved with her on the set of the film Sutravaakyam. The incident reportedly took place during the shooting of the movie. Meanwhile, actress Shruti Rajinikanth has come forward seeking clarity, as questions have arisen about whether she was the co-actor in that particular film. She stated that she wishes to clear any confusion surrounding her involvement in the project.