സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഗായിക കൽപ്പന രാഘവേന്ദർ. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഭർത്താവ് കാരണം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് പലരും വാർത്തകൾ നൽകി. ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഭർത്താവാണെന്ന് കൽപ്പന രാഘവേന്ദർ പ്രതികരിച്ചു.
‘കുറെ കാലമായി ഇൻസോംനിയ ഉണ്ട്. അന്ന് മരുന്ന് കഴിച്ച ഡോസ് കൂടിപ്പോയി. ഭർത്താവുമായി ഫോണിൽ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് ബോധം കെട്ട് വീണത്. അദ്ദേഹമാണ് പൊലീസിൽ അറിയിച്ചതും ആംബുലൻസ് വിളിച്ചതും. ആശുപത്രിയിൽ ഉണ്ടായിരുന്നത് ഭർത്താവും മകളുമാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകും’ കൽപ്പന വ്യക്തമാക്കി.
അതേസമയം അമ്മയുടേത് ആത്മഹത്യ ശ്രമം അല്ലെന്ന് മകൾ ദയ നേരത്തെ പറഞ്ഞിരുന്നു. അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നും ആയിരുന്നു മകളുടെ പ്രതികരണം. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വിഷയത്തിൽ വ്യക്തതയുമായി രംഗത്തെത്തിയത്.