സിനിമയിലെ തിന്മകൾ സ്വാധീനിക്കുന്നുണ്ടെങ്കിൽ നന്മയും സ്വാധീനിക്കുന്നില്ലെ എന്ന ജഗദീഷിന്‍റെ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ എംഎ നിഷാദ്. വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുതെന്നും അത് ഒരുതരം അവസരവാദമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വയലൻസ് നിറഞ്ഞ ചിത്രമായ 'മാർക്കോ'യിൽ ജഗദീഷ് പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. സിനിമയിൽ താൻ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനിൽക്കുന്ന വ്യക്തിയാണെന്നും എന്നാൽ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നിൽക്കുന്നയാളല്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നും ജഗദീഷ് ചോദിച്ചിരുന്നു. ഇതിനോടാണ് നിഷാദിന്‍റെ പ്രതികരണം.
നല്ലതിനോട് ആഭിമുഖ്യമുളള സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ. തിന്മയോടുളള ആസക്തിയാണ് പൊതുവിൽ കണ്ട് വരുന്നത്. ഇത് ജഗദീഷിനും അറിവുളള കാര്യമാണെന്നും നിഷാദ് എഴുതി. സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്. അത് പോലെ തന്നെയാണ് സിനിമയിൽ വർധിച്ച് വരുന്ന വയലൻസ് രംഗങ്ങളും മയക്കുമരുന്നുപയോഗവും.. എതിർക്കപെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ധ്യാൻ ശ്രീനിവാസന്‍റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ ഉപയോഗിച്ച അളവുകോൽ വെച്ച് സ്വന്തം പ്രതിബദ്ധത കൂടി ഒന്ന് അളക്കുന്നത് നന്നായിരിക്കും എന്നും കുറിപ്പിലുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,
വിയോജിപ്പ്..
അങ്ങയോടുളള എല്ലാ ബഹുമാനവും നില
നിർത്തിക്കൊണ്ട് പറയട്ടെ...താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല...
വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ
ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരത്
അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലും
സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല..
നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ
സമൃദ്ധമായേനെ...തിന്മയോടുളള ആസക്തി..
അതാണ് പൊതുവിൽ കണ്ട് വരുന്നത്..ഇത്
ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന്
വിശ്വസിക്കുന്നു...കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലൊ...
അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും ,അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റ്റേത്..
കാലം മാറി...ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ്
ഇന്നുളളത്...താങ്കൾക്ക് ഈ ,കെട്ട കാലത്തെ പറ്റി
ഉത്തമബോധ്യമുളള വ്യക്തിയാണ്..അല്ലായെന്ന്
വിശ്വസിക്കാൻ എനിക്ക് കഴിയില്ല...
സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്ററെ തെളിവാണ് സമീപ കാലത്തെ
സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.
ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലെ ?എന്ന
ചോദ്യത്തിന്റ്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട്
എനിക്ക് ഉത്തരം നൽകാം...ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്..
അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ
കുറച്ചുംകൂടി കാര്യ ഗൗരവതതതോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള
എന്റ്റെ,അഭ്യർത്ഥന..
ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത
വേണം എന്ന അങ്ങയുടെ ഉപദേശത്തെ
ഞാർ പൂർണ്ണമനസ്സോടെ ഉൾക്കൊളളുന്നു.
ധ്യാൻ ശ്രീനിവാസന്റ്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ
വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന്
അളന്ന് വെക്കുന്നത്,നന്നായിരിക്കും...
സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ
മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്...അത് പോലെ തന്നെയാണ്
സിനിമയിൽ വർദ്ധിച്ച് വരുന്ന വയലൻസ്
രംഗങ്ങളും,മയക്കുമരുന്നുപയോഗവും..
എതിർക്കപെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്..
അങ്ങയിലെ അധ്യാപകൻ ഉണരട്ടെ...
NB -സാന്ദർഭികമായി പറയട്ടെ,മലയാളം കണ്ട
ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രത്തിലെ
അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ...പക്ഷെ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവൽക്കരിക്കില്ല.