കുമ്പളങ്ങിയില്‍ നിന്ന് പാര്‍ട്ടി സൂക്തങ്ങള്‍; അപ്പൊ ഇനി മാഷ് മകളോ മരുമകളോ?

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ഇറങ്ങിയിട്ട് അധികം നാളായില്ല. എന്നാല്‍ കണ്ണൂര്‍, വീണ്ടും കണ്ണൂര്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങിയിട്ട് കുറച്ചു നാളുകളായി. ഇപ്പോള്‍ ഇതാ കുമ്പളങ്ങി ഇന്‍ കണ്ണൂര്‍ എന്ന ചിത്രം ഇറങ്ങാന്‍ പോകുന്നു. അതിന്‍റെ ടീസര്‍ ഉയര്‍ത്തിയ കാര്‍മേഘങ്ങള്‍ കേരളത്തിലെ പതിനാലു ജില്ലകളിലും ഇപ്പോളും ഇരുണ്ടുകൂടിക്കിടക്കുകയാണ്. 1970 ല്‍ കോണ്‍ഗ്രസിലെത്തിയ കുറുപ്പശേരി വര്‍ക്കി തോമസ് എന്ന കെവി തോമസ് ആദ്യം കുമ്പളങ്ങിയോളം വളര്‍ന്നു. പിന്നെ കേരളത്തോളം. അവിടവും കടന്ന് ദേശീയതല‍ത്തില്‍ പടര്‍ന്നു പന്തലിച്ചു. കോളജ് അധ്യാപകനായിരുന്നതിനാല്‍ എല്ലാരും മാഷെന്നാണ് വിളിക്കുന്നത്.  ഇപ്പോള്‍ പ്രത്യേകിച്ച് പണികള്‍ ഒന്നുമില്ലായിരുന്നു. ഈ സമയത്താണ് സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് വന്നത്. പ്രത്യേകിച്ച് പണിയില്ലാതിരിക്കുന്ന തോമസ് മാഷിനെ ഉപയോഗിച്ച് കോണ്‍ഗ്രസിന് ഒരു പണികൊടുക്കാന്‍ സിപിഎം തീരുമാനിച്ചു. കുറെയധികം ചൂണ്ടകള്‍ ഇട്ടു. പലരും കൊത്താന്‍ നോക്കി. പക്ഷേ മാഷ് നല്ലോണം കൊത്തി. നാളെയാണ് നാളെയാണ്  നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ആ പ്രഭാഷണം. പാര്‍ട്ടി കോണ്‍ഗ്രസിനായാണ് പന്തലിട്ടത് എന്നാണ് നാം കരുതിയത്. എന്നാല്‍ എംവി ജയരാജന്‍ സഖാവിന്‍റെ പറച്ചില്‍ കേട്ടാല്‍ അത് അങ്ങനെയല്ല എന്ന് തോന്നിപ്പോകും. എന്തോ കല്യാണക്കാര്യമൊക്കെയാണ് സഖാവ് പറയുന്നത്. പാര്‍ട്ടി ചെക്കനും കെവി തോമസ് പെണ്ണും എന്ന്. അപ്പോള്‍ മാഷിനെ മകളായാണോ മരുമകളായാണോ ഏറ്റെടുക്കുക? ചിലരുടെ ഹിതം മറ്റുചിലര്‍ക്ക് അവിഹിതം. വിഡിയോ കാണാം: