പൊള്ളലേറ്റ ഗർഭിണിക്ക് ആശുപത്രികൾ ചികിൽസ നിഷേധിച്ചതായി പരാതി. ഇതരസംസ്ഥാനക്കാരിയായ യുവതിയാണ് ചികിൽസ ലഭിക്കാതെ മണിക്കൂറുകളോളം കൊച്ചിയിലെ വിവിധ ആശുപത്രികൾക്ക് മുന്നിൽ ആംബുലൻസിൽ കഴിഞ്ഞുകൂടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എറണാകുളം ജില്ലാകലക്ടർ പറഞ്ഞു.
ആഹാരം പാകം ചെയ്യുന്നതിനിടിൽ ഒഡീഷക്കാരിയായ തിലോത്തമയ്ക്ക് ഞായറാഴ്ച്ചയാണ് പൊള്ളലേറ്റത്. അന്നുതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറുപത് ശതമാനം പൊള്ളലേറ്റ തിലോത്തമയെ വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെ വൈകുന്നേരം ആറു മണിയോടെ കളമശേരിയിലെ ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മതിയായ ചികിൽസ സൗകര്യമില്ലെന്ന് പറഞ്ഞ് തിലോത്തമയെ ഏറ്റെടുക്കാൻ ഡോക്ടർമാർ തയാറായില്ല. ഇതേ തുടർന്ന് നാലുമാസം ഗർഭിണിയായ യുവതിക്ക് രണ്ടു മണിക്കൂറിലധികമാണ് ആംബുലൻസിൽ കഴിയേണ്ടി വന്നത്.
ഇസ്ഐ ആശുപത്രിയിൽ നിന്ന് റഫറൽ കേന്ദ്രങ്ങളായ കൊച്ചിയിലെ മൂന്ന് സ്വകാര്യ ആശുപത്രികളുമായി ബന്ധപെട്ടു. എന്നാൽ ഐസൊലേഷൻ വാർഡ് ഒഴിവില്ലെന്ന് പറഞ്ഞ് ഈ ആശുപത്രികൾ എല്ലാം യുവതിക്ക് ചികിൽസ നിഷേധിച്ചു. തുടർന്ന് രാത്രി പതിനൊന്ന് മണിയോടെ യുവതിയെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിലോത്തമയുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ ഇവരുടെ ഭർത്താവ് അംഗദ് നായിക്കിനും പരുക്കേറ്റിട്ടുണ്ട്.