അടിയന്തര ചികില്‍സയ്ക്ക് സൗകര്യമില്ലാതെ വയനാട്ടുകാര്‍. മെച്ചപ്പെട്ട ചികിൽസയ്ക്ക് ആശ്രയിക്കാവുന്ന ഏറ്റവും അടുത്തകേന്ദ്രം കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയാണ്. ഗതാഗതക്കുരുക്ക് പതിവായ താമരശേരി ചുരം കടന്ന് കോഴിക്കോടെത്തുമ്പോഴേക്കും രോഗികൾ മരിച്ച സംഭവങ്ങൾ നിരവധിയാണ്. ജില്ലയിൽ മെച്ചപ്പെട്ട ട്രോമാകെയർ സംവിധാനം ഒരുക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
വൈത്തിരി താലൂക്കാശുപത്രിയിൽ നിന്നും ഈ മാസം ഇതുവരെ 20 രോഗികളെ റഫർ ചെയ്തു. ജില്ലയിലെ മൊത്തം കണക്കെടുത്താൻ ഇതിന്റെ പത്തിരട്ടിയെങ്കിലും വരും. ബത്തേരിയിൽ നിന്നും 100 കിലോമീറ്ററുണ്ട് കോഴിക്കോട്ടേക്ക്. ഗതാഗതക്കുരുക്കില്ലെങ്കിൽ മൂന്ന് മണിക്കൂറോളം യാത്ര ചെയ്യണം ഇവിടെ എത്താൻ. മാന്തവാടിയിൽ ജില്ലാ ആശുപത്രിയുണ്ടെങ്കിലും പൂർണസജ്ജമായ സംവിധാനങ്ങളില്ല.കഴിഞ്ഞ വർഷം ജില്ലയിൽ 713 റോഡപകടങ്ങളുണ്ടായി. ഇതിൽ 82 പേർ മരിച്ചു. 877 പേർക്ക് പരുക്കേറ്റു.