കോഴിക്കോട് പ്രവാസിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുപ്രസിദ്ധ ഹൈവേ കൊള്ളക്കാരൻ കാക്ക രഞ്ജിത്തിൽ നിന്നും മോഷണ മുതൽ വാങ്ങിയ കൊല്ലം സ്വദേശിയാണ് പിടിയിലായത്. ജൂലൈ പതിനാറിന് കരിപ്പൂരിൽ വിമാനമിറങ്ങിയ ചൊക്ലി സ്വദേശിയ മോഡേൺ ബസാറിന് സമീപം തടഞ്ഞു നിർത്തി സ്വർണവും പണവും കവർന്ന സംഭവത്തിലാണ് അറസ്റ്റ്.
കള്ളക്കടത്ത് , ഹവാല സംഘങ്ങളുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി കൊള്ള നടത്തുന്ന കാക്ക രഞ്ജിത്തിന്റെ സംഘത്തിൽ നിന്നും സ്ഥിരമായി മോഷണ മുതൽ വാങ്ങുന്നയാളാണ് പിടിയിലായത്. കൊല്ലം ജോനകപുരം പുത്തൻവീട്ടിൽ രാജേഷ് ഖന്നയാണ് അറസ്റ്റിലായത്. സ്വർണം ഈടുവാങ്ങി പണം പലിശക്ക് നൽകുന്ന കൊല്ലം നഗരത്തിലെ പ്രധാനിയാണ് രാജേഷ്. ജൂലൈ പതിനാറിന് മോഡേൺ ബസാറിൽ വച്ച് പ്രവാസിയായ ചൊക്ലി സ്വദേശി ഇസ്മായിലിന്റെ കാറിൽ നിന്നും കവർന്ന സ്വർണം കാക്ക രഞ്ജിത്തിൽ നിന്നും വാങ്ങിയത് ഇയാളാണ്. മൂന്നരകിലോ സ്വർണം എൺപത് ലക്ഷം രൂപക്കാണ് ഇയാൾ വാങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ നാലു പേർ . അതിനിടെ രഞ്ജിത്തിന്റെ മറ്റു ബിസിനസുകളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ബംഗളുരുവിലെ ബേക്കറി ഹോട്ടൽ വ്യവസായങ്ങളിൽ രഞ്ജിത്തിന് മുതൽ മുടക്കുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.