കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിനു കാരണമെന്ത്? രണ്ടു സാധ്യതകളാണ് അന്വേഷണ വിഷയം ആകുന്നത്. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുൻപേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതാണു രണ്ടാമത്തെ നിഗമനം.
ശക്തമായ കാറ്റോടുകൂടിയ മഴയിൽ ടാക്സിവേയിൽ നിന്നു മുൻചക്രം തെന്നിമാറിയെന്ന വിശദീകരണമാണു പൈലറ്റിന്റേത് എന്നറിയുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ക്യാപ്റ്റൻ വിനോദ് കുൽക്കർണി ഈ വിശദീകരണം സംബന്ധിച്ചു പഠനം നടത്തും.
പൈലറ്റിനെതിരായ അന്വേഷണ സാധ്യത ഇങ്ങനെ: റൺവേ തൊട്ടശേഷം വിമാനം വേഗം കുറച്ചു ടാക്സിവേയിലേക്ക് മാറി അവിടെനിന്ന് ഏപ്രണിലെ നിർദിഷ്ട പാർക്കിങ് ബേയിലേക്ക് നീക്കുന്നതാണു പതിവ്. ടാക്സിവേയും ഏപ്രണും തമ്മിൽ ലിങ്ക് പാതകളുണ്ട്. വിമാനം ലിങ്ക് പാതയിലേക്ക് തിരിയുന്നതിനു പകരം വഴിയില്ലാത്തിടത്തേക്കു തിരിഞ്ഞു. വലത്തേക്കുള്ള രണ്ടാമത്തെ ലിങ്ക് പാതയായ ‘ജി’ ആണു തിരിയാനായി നിശ്ചയിച്ചിരുന്നത്. എന്നാൽ എഫ് ലിങ്ക് പാത കടന്നു ജി ലിങ്ക് പാത എത്തുന്നതിനു മുൻപേ പൈലറ്റ് വിമാനം വലത്തേക്കു തിരിച്ചു.
അപകടത്തിൽപെട്ടപ്പോൾ വേഗം കുറവായിരുന്നു. വിമാനം ഏപ്രണിലേക്ക് മാറ്റുമ്പോൾ എയർ ട്രാഫിക് കൺട്രോൾ ടവറിൽനിന്നുള്ള നിർദേശങ്ങൾക്കു പുറമേ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം പ്രത്യേക സിഗ്നൽ നൽകും. പൈലറ്റ് ഇവ അവഗണിച്ചോ എന്നതു പ്രത്യേകം അന്വേഷിക്കും. സുരക്ഷാ വിഭാഗങ്ങൾ ഇതു സംബന്ധിച്ചു ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക്(ബിസിഎഎസ്) പ്രാഥമികാന്വേഷണ റിപ്പോർട്ട് കൈമാറി. വിമാനത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചു.
ബിസിഎഎസിന്റെ ഉയർന്ന ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയോടെ എത്തി പരിശോധന ആരംഭിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങളുടെ പരിശോധന പൂർത്തിയാക്കിയ ശേഷമേ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ലഭിക്കൂ. വിമാനം നിയന്ത്രിച്ചിരുന്നതു പൈലറ്റ് ഗുരീന്ദർ സിങ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ്.
കൊച്ചിയിലെ മുൻ അപകടങ്ങൾ
∙ 2010 ഏപ്രിൽ 25: ദുബായിൽനിന്ന് എത്തിയ എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽപെട്ട് 21 പേർക്കു പരുക്കേറ്റു. 350 യാത്രക്കാരും 14 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. കൊച്ചിയിൽ ഇറങ്ങുന്നതിന് അര മണിക്കൂർ മുൻപായിരുന്നു സംഭവം. 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം ചുഴിയിൽപെട്ട് പെട്ടെന്ന് 200 അടി താഴ്ന്നു. ഈ ആഘാതത്തിലാണു യാത്രക്കാർക്കു പരുക്കേറ്റത്. വിമാനം സുരക്ഷിതമായിറങ്ങി. വിമാനത്തിനു കേടുപാടു സംഭവിച്ചു.
∙ 2011 ഓഗസ്റ്റ് 28: ബഹ്റൈനിൽനിന്നു 137 യാത്രക്കാരും ആറു ജീവനക്കാരുമായി എത്തിയ ഗൾഫ് എയർ വിമാനം റൺവേയിൽനിന്നു തെന്നിമാറി ചതുപ്പിൽ പതിച്ചു. ഒരു യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റു. ഏഴു പേർക്കു നിസ്സാര പരുക്ക്. വിമാനം റൺവേയിൽ കുടുങ്ങിയതിനാൽ പത്തു മണിക്കൂറിലേറെ സർവീസ് തടസ്സപ്പെട്ടു. ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നപ്പോഴാണു ലാൻഡിങ്ങിനു ശ്രമിച്ചത്. വിമാനം റൺവേയിൽനിന്നു പത്തു മീറ്റർ പുറത്തേക്കു പോയിരുന്നു.
ഒഴിവായ അപകടങ്ങൾ
∙ 2011 നവംബർ 18: ഡൽഹിയിൽനിന്നു ഹൈദരാബാദ് വഴി കൊച്ചിയിലേക്കു വന്ന ഇൻഡിഗോ വിമാനവും റൺവേയിൽ ഉണ്ടായിരുന്ന ഒമാൻ എയർ വിമാനവുമായി കൂട്ടിയിടി ഒഴിവായി. ഒമാൻ എയർ വിമാനം കിടക്കുന്നതു കണ്ടു പാതിവഴിയിൽ ഇൻഡിഗോ വിമാനം ഉയർത്തി പറക്കുകയായിരുന്നു. തുടർന്ന് അര മണിക്കൂർ വിമാനത്താവളത്തിനു മുകളിൽ പറന്ന ശേഷമാണു സുരക്ഷിതമായി ഇറക്കിയത്.
∙ 2014 ജൂലൈ 21: ബെംഗളൂരുവിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനം ഇറങ്ങിയതു നാലാമത്തെ ശ്രമത്തിൽ. കനത്ത മഴയിൽ ലാൻഡിങ് കൃത്യമല്ലാതിരുന്നതിനാൽ പൈലറ്റ് ആദ്യ മൂന്നു പ്രാവശ്യവും ലാൻഡിങ് ഒഴിവാക്കി. ഇതിലൊരു പ്രാവശ്യം വിമാനം 100 മീറ്ററിലേറെ റൺവേയുടെ മധ്യരേഖയ്ക്കു പുറത്തേക്കുപോയി. 150 യാത്രക്കാർ ഉണ്ടായിരുന്നു.