നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ താരത്തിന് പിന്തുണയുമായി ആലുവയില്‍ ആരാധകരുടെ കൂട്ടായ്മ. ആലുവ ടൗണ്‍ ഹാളിന് മുന്നിലാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. സംഘം ദിലീപ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. ദിലീപിനെ പിന്തുണയ്‌ക്കുന്ന പ്ലക്കാര്‍ഡുകളും ആരാധകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
വി സപ്പോർട്ട് ദിലീപേട്ടൻ എന്ന മുദ്രാവാക്യം വിളിയോടെയായിരുന്നു ആരാധകർ പിന്തുണ അറിയിച്ചത്. അമ്മ പോലൊരു സംഘടനയും അതിലെ താരങ്ങളും ദിലീപിനെ പിന്തുണക്കുന്നില്ലെന്നും സൂപ്പർതാരങ്ങൾ മൗനം പാലിക്കുകയാണെന്നും ആരാധകർ പറഞ്ഞു. ഒരു തെളിവ് പോലുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ദിലീപ് നിരപരാധിയാണെന്നും അദ്ദേഹത്തിനൊപ്പം മരണം വരെ ഉണ്ടാകുമെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ആരാധകർ സ്ഥലത്ത് എത്തിയിരുന്നു. ദിലീപിനെ വൻവരവേൽപ്പോടെ കൊണ്ടുപോകാനായിരുന്നു ഇവരുടെ ഉദ്ദേശം. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഒരുപാട് വിഷമമുണ്ടെന്നും ഇവർ പറഞ്ഞു.
നടന് ജാമ്യം ലഭിച്ചിരുന്നെങ്കില്‍ റോഡ് ഷോ അടക്കമുളള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സബ് ജയില്‍ മുതല്‍ ദീലിപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനായിരുന്നു ചില ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ തീരുമാനം.
രാമലീലയുടെ റിലീസിന് മുമ്പ് പ്രമുഖ തിയറ്ററുകളില്‍ എത്തി നഷ്ടപ്പെട്ട സല്‍പ്പേര് തിരിച്ചുപിടിക്കാനും ആലോചനയുണ്ടായിരുന്നു. ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന നേതാക്കളില്‍ ആയ റിയാസ് ഖാന്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.